ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി യെദിയൂരപ്പയെ നീക്കി രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. മുഖ്യമന്ത്രി യെദിയൂരപ്പ അനാവശ്യമായി ഇടപെടുന്നുവെന്ന് മന്ത്രിയായ കെ എസ് ഈശ്വരപ്പ ഗവര്‍ണറോട് പരാതിപ്പെട്ട സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം.
മുഖ്യമന്ത്രിക്ക് എതിരെയുള്ളത് ഗൗരവമായ വെളിപ്പെടുത്തലാണെന്നും സംസ്‌ഥാനത്ത് ഭരണം തകര്‍ന്നതിന്റെ തെളിവാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ സിദ്ധരാമയ്യ ആരോപിച്ചു.
മുഖ്യമന്ത്രിക്കെതിരെ അഞ്ച് പേജ് കത്താണ് ഈശ്വരപ്പ ഗവര്‍ണര്‍ക്ക് കൈമാറിയത്. അഴിമതി, സ്വജനപക്ഷപാതം, നിയലംഘനം എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളുടെ തെളിവാണ് ഈശ്വരപ്പ കൈമാറിയതെന്ന് സിദ്ധരാമയ്യ പറഞ്ഞത്. ഈശ്വരപ്പയുടെ വായടക്കാന്‍ ബിജെപി നേതൃത്വം ശ്രമിക്കരുതെന്നും മറ്റ് മന്ത്രിമാര്‍ക്ക് കൂടി സ്വാതന്ത്ര്യം നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഈശ്വരപ്പ ഭരിക്കുന്ന ഗ്രാമ വികസന വകുപ്പില്‍ മന്ത്രിയറിയാതെ എംഎല്‍എമാരുടെ അപേക്ഷയെ തുടര്‍ന്ന് 774 കോടി അനുവദിച്ചെന്നും 460 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയെന്നുമാണ് ഈശ്വരപ്പ പരാതിപ്പെട്ടത്.
യെദിയൂരപ്പയുടെ കുടുംബത്തിന്റെ അടുത്തയാളും ബെംഗളൂരു അര്‍ബന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ നേതാവിന്റെ കത്തിനെ തുടര്‍ന്ന് 65 കോടി നേരിട്ട് അനുവദിച്ചുവെന്നും ഈശ്വരപ്പ കത്തില്‍ ആരോപിച്ചിരുന്നു.
Read Also: പിൻമാറില്ല, കർഷക സമരം ശക്‌തമാക്കും; രാകേഷ് ടിക്കായത്ത്