ലഖ്‌നൗ: ബിജെപി നേതാക്കളുടെ പ്രവാചക വിരുദ്ധ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം തുടരുന്നു. ഈ സാഹചര്യത്തിൽ കടുത്ത മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഉത്തർപ്രദേശ് സർക്കാർ. യുപിയിൽ വെള്ളിയാഴ്‌ച ഉണ്ടായ ആക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ പോലീസ് 24 മണിക്കൂറും ജാഗ്രത പാലിക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശിച്ചു. യുപിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 255 പേരെയാണ് ഇതുവരെ അറസ്‌റ്റ് ചെയ്‌തത്.
സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ശനിയാഴ്‌ച യോഗിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. വെള്ളിയാഴ്‌ച പ്രാർഥനക്ക് പിന്നാലെ യുപിയിലെ പ്രയാഗ് രാജ്, സഹരൻപുർ, മൊറാദാബാദ്, ഹത്രസ്, ഫിറോസാബാദ്, അംബേദ്‌കർ നഗർ തുടങ്ങിയ ജില്ലകളിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു.
കലാപകാരികളെ ബുൾഡോസറുകൾ ഉപയോഗിച്ചു നേരിടുമെന്ന് യോഗി ആദിത്യനാഥ് തന്നെ മുന്നറിയിപ്പു നൽകി. സഹാറൻപുരിൽ 2 പ്രതികളുടെ വീടുകൾ അധികൃതർ ഇടിച്ചുനിരത്തി. ഈ മാസം 3ന് കാൻപുരിൽ നടന്ന അക്രമസംഭവങ്ങളിൽ മുഖ്യ പ്രതിയായ വ്യക്‌തിയുടെ ബന്ധുവിന്റെ ബഹുനില കെട്ടിടങ്ങളും ഇടിച്ചുനിരത്തി. എല്ലാ വെള്ളിയാഴ്‌ചക്കും ശേഷം ഒരു ശനിയുണ്ടെന്ന് കെട്ടിടം തകര്‍ക്കുന്ന ബുൾഡോസറിന്റെ ചിത്രത്തോടൊപ്പം യുപി മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്‌ടാവ് മൃത്യുഞ്‌ജയ് കുമാർ ട്വീറ്റ് ചെയ്‌തു.
ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള തർക്കവും തുടരുകയാണ്. ഹൗറ, മുര്‍ഷിദാബാദ് ജില്ലകളിലാണ് സംഘർഷം തുടരുന്നത്. ബംഗാളിലെ ഹൗറയിലും മുർഷിദാബാദിലും 14 വരെ ഇന്റർനെറ്റ് വിലക്കി. ഹൗറ സന്ദർശിക്കാനെത്തിയ ബിജെപി സംസ്‌ഥാന പ്രസിഡണ്ട് സുകന്ദ മജൂംദാറിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മടങ്ങിപ്പോകാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതെ വന്നതോടെയാണ് അറസ്‌റ്റ് ഉണ്ടായത്.
കലാപങ്ങൾക്കു പിന്നിൽ ചില രാഷ്‌ട്രീയ കക്ഷികൾ പ്രവർത്തിക്കുന്നുണ്ടെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചു. ‘സംഘർഷം ഉണ്ടാക്കുന്നവർക്കെതിരെ ശക്‌തമായ നടപടിയെടുക്കും. ഇനിയും ഇത് അനുവദിക്കാനാകില്ല. ബിജെപിയുടെ പ്രവർത്തികൾക്ക് സാധാരണക്കാർ എന്തിന് ബുദ്ധിമുട്ടണം’; മമത ട്വീറ്റ് ചെയ്‌തു.
Most Read: പിണറായി കേരളത്തിലെ ‘മുണ്ടുടുത്ത മോദി’; രൂക്ഷ വിമർശനവുമായി വിഡി സതീശൻ