ചെന്നൈ: ഓൺലൈൻ ചൂതാട്ടത്തിലൂടെ കടക്കെണിയിൽ കുടുങ്ങി വീണ്ടും ആത്‌മഹത്യ. തമിഴ്‌നാട്ടിലെ തിരൂചിറപ്പള്ളിയിലാണ് സംഭവം. മൊബൈൽ ഫോൺ ടെക്‌നീഷ്യനായ 25കാരൻ മുകിലനാണ് ജീവനൊടുക്കിയത്. ‘ഓൺലൈൻ ചൂതാട്ടം നിരോധിക്കണം’ എന്ന് ബന്ധുക്കൾക്ക് വാട്സാപ്പിൽ ശബ്‌ദസന്ദേശം അയച്ചതിന് പിന്നാലെയായിരുന്നു ആത്‌മഹത്യ. ഓൺലൈൻ റമ്മി കളിച്ച് മുകിലന് ലക്ഷങ്ങളുടെ കടം ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
അമ്മയ്‌ക്കും സഹോദരനുമൊപ്പം അയ്യർകോവിൽ സ്‌ട്രീറ്റിലാണ് മുകിലൻ കഴിഞ്ഞിരുന്നത്. ലോക്ക്‌ഡൗൺ സമയത്താണ് ഇയാൾ ഓൺലൈൻ ചൂതാട്ടം ആരംഭിച്ചത്. റമ്മി ഉൾപ്പടെയുള്ള കളികളിൽ നിന്ന് ചെറിയ തോതിൽ പണം ലഭിച്ചിരുന്നു. പിന്നീട് തുടർച്ചയായി കളിച്ചതോടെ ഇതിന് അടിമപ്പെട്ടു. സുഹൃത്തുക്കളിൽ നിന്ന് പണം കടം വാങ്ങി കളിക്കാൻ തുടങ്ങി. ഒടുവിൽ ഒൻപത് ലക്ഷത്തോളം രൂപയുടെ കടക്കെണിയിലായി. തന്റെ ദയനീയാവസ്‌ഥ വിശദീകരിച്ച് ശനിയാഴ്‌ച രാത്രിയാണ് ഇയാൾ സഹോദരന് സന്ദേശം അയച്ചത്.
താൻ വിടപറയുകയാണെന്നും അമ്മയെ നോക്കണമെന്നും മുകിലന്റെ സന്ദേശത്തിൽ പറയുന്നു. തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചില്ല. പിറ്റേന്ന് രാവിലെ പ്രദേശത്തെ നദിക്കരയിൽ മുകിലന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.
രണ്ടുമാസത്തിനിടെ തമിഴ്‌നാട്ടിൽ ഓൺലൈൻ കടക്കെണിയിൽ അകപ്പെട്ട് മൂന്ന് പേരാണ് ആത്‌മഹത്യ ചെയ്‌തത്. ഓൺലൈൻ ചൂതാട്ടത്തിനെതിരെ കർശന നിയമനടപടി ഉണ്ടാകണമെന്ന് മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എങ്കിലും ലോക്ക്‌ഡൗൺ കാലയളവിൽ ഓൺലൈൻ ചൂതാട്ടങ്ങൾ സജീവമാണ്.
Also Read: ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാത്തത് ശിക്ഷാർഹമല്ല; ജമ്മു കശ്‌മീർ ഹൈക്കോടതി