കൊല്ലം: ശാസ്‌താംനടയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നിലമേൽ കൈതോട് സ്വദേശിനി വിസ്‌മയ (24) ആണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് വിസ്‌മയയുടെ വീട്ടുകാർ ആരോപിച്ചു. സ്‌ത്രീധനത്തെ ചൊല്ലിയുള്ള കൊലപാതകമാണെന്ന് ആരോപിച്ച് യുവതിക്ക് മർദ്ദനമേറ്റ ചിത്രങ്ങളും വീട്ടുകാർ പുറത്തുവിട്ടു.
ഭർതൃവീട്ടിലെ മർദ്ദനത്തെക്കുറിച്ച് ഇന്നലെ യുവതി സഹോദരന് അയച്ച വാട്‌സാപ്പ് ചിത്രങ്ങളാണ് വീട്ടുകാർ പുറത്തുവിട്ടത്. ക്രൂരമർദ്ദനമേറ്റ ദൃശ്യങ്ങളും ഇതുസംബന്ധിച്ച സന്ദേശങ്ങളും സഹോദരന് അയച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ഇന്ന് പുലർച്ചെയാണ് യുവതിയുടെ മരണം. ഭർതൃവീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്.
കഴിഞ്ഞ വർഷമായിരുന്നു വിസ്‌മയയുടെയും ശൂരനാട് സ്വദേശി എസ് കിരൺ കുമാറിന്റെയും വിവാഹം. വിവാഹശേഷം പലതവണ സ്‌ത്രീധനത്തെ ചൊല്ലി വഴക്ക് നടന്നതായി വിസ്‌മയ വീട്ടുകാരെ അറിയിച്ചിരുന്നു. ശൂരനാട് പോലീസാണ് കേസ് അന്വേഷിക്കുന്നത്. ഭർതൃവീട്ടുകാരുടെ മൊഴിയും പോസ്‌റ്റുമോർട്ടം റിപ്പോർട്ടും കേസിൽ നിർണായകമാകും. യുവതിയുടെ മരണത്തിൽ കേസെടുത്തതായും റൂറൽ എസ്‌പിയോട് റിപ്പോർട് ആവശ്യപ്പെട്ടതായും വനിതാ കമ്മീഷൻ അംഗം ഷാഹിതാ കമാൽ പറഞ്ഞു.
Read also: നെടുമ്പാശ്ശേരിയിൽ ഒരു കോടിയോളം രൂപ വില വരുന്ന സ്വർണം പിടികൂടി