തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വക്‌താക്കളുടെ നിയമന വിവാദം ദേശീയ നേതൃത്വം ചർച്ച ചെയ്യും. സംസ്‌ഥാന നേതൃത്വത്തിന്റെ അഭിപ്രായം കൂടി പരിഗണിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി എബ്രഹാം റോയി മാണി പറഞ്ഞു. പുതിയ നിയമനങ്ങൾ സംസ്‌ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ അറിഞ്ഞിരുന്നില്ലെന്നും അതിനാലാണ് പട്ടിക താൽക്കാലികമായി മരവിപ്പിച്ചതെന്നും ദേശീയ ജനറൽ സെക്രട്ടറി പറഞ്ഞു. സംസ്‌ഥാന നേതൃത്വവുമായി ആലോചിച്ച് പുതിയ നിയമനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അർജുൻ രാധാകൃഷ്‌ണന്റെ കഴിവ് പരിഗണിച്ചാണ് യൂത്ത് കോൺഗ്രസ് വക്‌താവായി നിയമിച്ചതെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ മകൻ എന്നത് അയോഗ്യതയല്ലെന്നും ദേശീയ ജനറൽ സെക്രട്ടറി ചൂണ്ടിക്കാട്ടി. വക്‌താക്കളുടെ നിയമനത്തിൽ ദേശീയ നേതൃത്വം മാത്രമാണ് തീരുമാനമെടുത്തത് കെസി വേണുഗോപാലോ മറ്റ് നേതാക്കളോ ഇടപെടൽ നടത്തിയിട്ടില്ല. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്‌ഥാനത്തിലാണ് നിയമനം നടത്തിയതെന്നും എബ്രഹാം റോയി മാണി വ്യക്‌തമാക്കി.
സജീവ രാഷ്‌ട്രീയത്തില്‍ ഇല്ലാത്തവരെ വക്‌താക്കളാക്കി എന്ന വിമര്‍ശനത്തെ തുടർന്നാണ് പുതിയ നിയമനങ്ങൾ നേതൃത്വം മരവിപ്പിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്‌ന്റെ മകൻ അര്‍ജുന്‍ രാധാകൃഷ്‌ണന് പുറമെ ആതിര രാജേന്ദ്രന്‍, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരായിരുന്നു മറ്റ് വക്‌താക്കള്‍. പുതിയ അഞ്ചു വക്‌താക്കളില്‍ നാലു പേരെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കോ, നേതാക്കള്‍ക്കോ അറിയില്ലെന്ന് ആക്ഷേപം ഉയര്‍ന്നു. അര്‍ജുന്‍ രാധാകൃഷ്‌ണന് സംഘടനാ പരിചയമില്ലെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന ആരോപണം.
യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ സംസ്‌ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ വിശദീകരണവുമായി രംഗത്തെത്തി. സംസ്‌ഥാന കമ്മിറ്റിക്കോ പ്രസിഡണ്ട് എന്ന നിലയ്‌ക്ക് തനിക്കോ ഈ നിയമനത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഷാഫിയുടെ പ്രതികരണം.
Read also: അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ മടക്കം ഉടനെന്ന് റിപ്പോർട്