കാസർകോട്: ബളാലിൽ സഹോദരൻ പതിനാറുകാരിയെ ഐസ്‌ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തിയതിനു പിന്നിലെ കാരണങ്ങൾ പലത്. സ്വന്തം സ്വഭാവരീതികളോട് വീട്ടുകാർ അനിഷ്ടം പ്രകടിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി വെളിപ്പെടുത്തി. ബളാൽ അരിങ്കല്ലിലെ ഓലിക്കൽ ബെന്നിയുടെ മകൾ ആൻമേരി മരിയയുടെ കൊലപാതകത്തിൽ സഹോദരൻ ആൽബിൻ ബെന്നി(22)യെയാണ് അറസ്റ്റ് ചെയ്തത്.
മാതാപിതാക്കൾ ഉൾപ്പെടെ മൂന്നുപേർക്കാണ് ഇയാൾ കഴിഞ്ഞ 31ന് ഐസ്ക്രീമിൽ വിഷം ചേർത്ത് നൽകിയത്. ആൽബിൻ തന്നെയാണ് ഐസ്ക്രീം തയ്യാറാക്കിയും. ആൽബിൻ ഒഴികെ മറ്റെല്ലാവരും ഐസ്ക്രീം കഴിക്കുകയും അവശനിലയിൽ ആശുപതിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിശോധനയിൽ എലിവിഷം ഉള്ളിൽ ചെന്നതാണെന്ന് വ്യക്തമായി. എന്നാൽ അവശത അഭിനയിച്ച പ്രതിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്താൻ കഴിയാതിരുന്നതോടെയാണ് പോലീസ് അന്വേഷണം ആൽബിനിലേക്ക് തിരിച്ചത്. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
മുൻപും വീട്ടുകാരെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി പ്രതി വെളിപ്പെടുത്തി. ആഴ്‌ചകൾക്ക് മുൻപ് കോഴിക്കറിയിൽ വിഷം കലർത്തിയാണ് കൊലപാതകത്തിന് ശ്രമിച്ചത്. എന്നാൽ അന്ന് വിഷത്തിന്റെ അളവ് കുറഞ്ഞതിനാൽ ശ്രമം പാളുകയായിരുന്നു. പിന്നീട് ഇന്റർനെറ്റിൽ നിന്നും മറ്റും വിവരങ്ങൾ ശേഖരിച്ചു മനസിലാക്കിയയാണ് എലിവിഷം ഉപയോഗിച്ച് കൊലപാതകം നടത്തിയത്. ഐടിഐ പഠനം പൂർത്തിയാക്കിയ ആൽബിൻ കമ്പത്തും പിന്നീട് തമിഴ്‌നാട്ടിലും വർക്ക് ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു.
ജൂലൈ തുടക്കത്തോടെ കേരളത്തിലെത്തിയ ആൽബിൻ കോട്ടയത്തു രണ്ടു മാസത്തെ ക്വാറന്റൈന് ശേഷമാണ് ബളാലിലെ വീട്ടിൽ എത്തിയത്. വീട്ടിൽ നിന്നും അകന്നു കഴിയാൻ തുടങ്ങിയതോടെ ഇയാൾ മയക്കുമരുന്നിനും അടിമയായി. കൂടാതെ നിരവധി വഴിവിട്ട ബന്ധങ്ങളും ഇയാൾക്ക് ഉണ്ടായിരുന്നു.
വീട്ടുകാരെ കൊലപ്പെടുത്തി സ്വത്ത് വകകൾ കൈക്കലാക്കുകയായിരുന്നു കൊലപാതകത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. മുൻപും വീട്ടുകാരിൽ നിന്നും ഇയാൾ പതിവായി പണം വാങ്ങാറുണ്ടായിരുന്നു. നാലേക്കറോളം വരുന്ന ഭൂസ്വത്തു വിറ്റു ആർഭാട ജീവിതം നയിക്കാനാണ് ഇയാൾ പദ്ധതിയിട്ടതെന്ന് പോലീസ് പറഞ്ഞു. ആൽബിന്റെ വഴിവിട്ട ബന്ധങ്ങളെ വീട്ടുകാർ ചോദ്യം ചെയ്തതും ശത്രുതയ്ക്കിടയാക്കി. കൂടാതെ സഹോദരിയോട് മോശമായി പെരുമാറാൻ ശ്രമിച്ചതും അശ്ലീല വീഡിയോ കാണുന്നതും സഹോദരി പുറത്തു പറയുമോ എന്ന ഭയവും പ്രതിക്കുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തെളിവെടുപ്പിനായി പ്രതിയെ ഇന്ന് വീട്ടിലെത്തിക്കും.