മലപ്പുറം: യുവാക്കൾക്ക് പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ച് മലപ്പുറത്ത് മുസ്‌ലിം ലീഗ് നേതാക്കൾക്ക് എതിരെ യൂത്ത് ലീഗ് പ്രതിഷേധം. മുസ്‌ലിം ലീഗ് നേതാക്കളെ ഓഫിസിൽ പൂട്ടിയിട്ടാണ് യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധിച്ചത്. മലപ്പുറം മക്കരപറമ്പിലാണ് സംഭവം. പുതിയ പഞ്ചായത്ത് പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് യുവാക്കളുടെ പ്രതിഷേധത്തിന് ആധാരം.
മുസ്‌ലീം ലീഗ് പ്രാദേശിക നേതാക്കളെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഓഫിസിൽ പൂട്ടിയിട്ട് പ്രതിഷേധിച്ചത്. യൂത്ത് ലീഗ് പ്രതിനിധിയെ പ്രസിഡണ്ട് സ്‌ഥാനത്തേക്ക് പരിഗണിക്കുന്നത് മനപൂര്‍വം ഒഴിവാക്കി എന്നാണ് ഇവരുടെ ആരോപണം.
നാല് പേര്‍ ചേര്‍ന്ന് തീരുമാനമെടുക്കുക, അത് യുവാക്കള്‍ ഉൾപ്പടെ അംഗീകരിക്കുക എന്ന പതിവ് നടപടി നടക്കില്ലെന്നാണ് യൂത്ത് ലീഗിന്റെ നിലപാട്. യൂത്ത് ലീഗ് മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പാർടി പരിഗണിച്ചില്ലെന്ന് യൂത്ത് ലീഗ് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
അതേസമയം, മക്കരപ്പറമ്പ് പഞ്ചായത്തില്‍ സുഹറാബി കാവുങ്ങല്‍ പ്രസിഡണ്ട് ആകുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. നിലവില്‍ വൈസ് പ്രസിഡണ്ടാണ് സുഹ്‌റാബി. ഇവർ ഇന്ന് തന്നെ പ്രസിഡണ്ടായി ചുമതലയേല്‍ക്കുമെന്നും മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി സൈദ് അബു തങ്ങള്‍ വ്യക്‌തമാക്കി. പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കുമെന്നും മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് മുഹമ്മദാലി പ്രതികരിച്ചു.
Malabar News: കളിപ്പാട്ടങ്ങൾ വിൽക്കാനെന്ന വ്യാജേന മോഷണം; മൂവർ സംഘത്തിലെ ഒരാൾ പിടിയിൽ