തിരുവനന്തപുരം: വാക്‌സിൻ ക്ഷാമത്തെ തുടർന്ന് പ്രതിസന്ധിയിലായ സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഇന്ന് ഭാഗികമായി പുനഃരാരംഭിക്കും. ഇന്നലെ മേഖലാ കേന്ദ്രങ്ങളിലേക്ക് എത്തിച്ച വാക്‌സിൻ വൈകാതെ തന്നെ ജില്ലകളിലേക്ക് വിതരണം ചെയ്‌ത് തുടങ്ങിയിരുന്നു.
ഇന്ന് പ്രധാന കേന്ദ്രങ്ങളിലെല്ലാം കുത്തിവെപ്പുണ്ടാകും. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, തൃശൂർ തുടങ്ങി വിവിധ ജില്ലകളിലെ സർക്കാർ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വാക്‌സിനേഷൻ പൂർണമായി സ്‌തംഭിച്ചിരുന്നു. മറ്റിടങ്ങളിൽ ചെറിയ തോതിൽ കോവാക്‌സിൻ മാത്രമാണ് നൽകിയിരുന്നത്. ഇന്നലെ കൂടുതൽ വാക്‌സിൻ എത്തിയതോടെ പ്രതിസന്ധിക്ക് താൽകാലിക ആശ്വാസമായി.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളിലായി ആകെ 9,72,590 ഡോസ് വാക്‌സിൻ ആണ് എത്തിച്ചത്. 8,97,870 ഡോസ് കോവിഷീൽഡും 74,720 ഡോസ് കോവാക്‌സിനുമാണ് ലഭിച്ചത്. ഇവ നാല് ദിവസത്തേക്ക് മാത്രമേ തികയൂ എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
കുത്തിവെപ്പ് പുനഃരാരംഭിക്കുമ്പോൾ വാക്‌സിൻ കേന്ദ്രങ്ങളിലുണ്ടാകുന്ന തിരക്ക് ഒഴിവാക്കാൻ പോലീസിന് ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്.
Also Read: ശിവൻകുട്ടിയുടെ രാജിക്കായി പ്രതിപക്ഷം; നിയമസഭക്ക് അകത്തും പുറത്തും പ്രതിഷേധം ശക്‌തം