തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്‌തമാക്കുകയാണ് പ്രതിപക്ഷം. നിയമസഭക്ക് പുറത്തും പ്രതിഷേധം കടുപ്പിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. രാവിലെ പത്ത് മണിക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ കലക്‌ടറേറ്റുകളിലേക്ക് മാർച്ചും ധർണയും നടത്തും. 11.30ന് നിയമസഭയിലേക്ക് കെഎസ്‌യുവും മാർച്ച് നടത്തും.
സ്‌ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഇടപെട്ട് വിവാദങ്ങളിൽ കുടുങ്ങിയ മന്ത്രി എകെ ശശീന്ദ്രന്റെ കാര്യത്തിലെടുത്ത സമീപനമല്ല മന്ത്രി വി ശിവൻകുട്ടിയുടെ കാര്യത്തിൽ യുഡിഎഫിന്. എകെ ശശീന്ദ്രന്റെ രാജിക്കായി നിയമസഭയുടെ അകത്ത് മുറവിളി കൂട്ടിയ പ്രതിപക്ഷം ശിവൻകുട്ടിയുടെ രാജിക്കായി തെരുവിൽ പ്രതിഷേധം കടുപ്പിക്കും.
കെഎം മാണിക്കെതിരായ ബാർകോഴ കേസ് ഉയർത്തി അന്നത്തെ യുഡിഎഫ് സർക്കാരിനെ പിടിച്ചുകുലുക്കി സഭയിൽ അക്രമം നടത്തിയ കേസിലാണ് ഇടത് സർക്കാരിന് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്. ഇത് രാഷ്‌ട്രീയമായി തന്നെ ഉപയോഗിക്കാനാണ് യുഡിഎഫിന്റെ ഒറ്റക്കെട്ടായ തീരുമാനം.
ഹൈക്കോടതിയുടെ ഒരു പരാമർശത്തിന്റെ പേരിലാണ് മാണി രാജിവെച്ചതെന്നും വി ശിവൻകുട്ടി ഉൾപ്പടെയുള്ളവർക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത് സുപ്രീം കോടതി വിധിയിൽ ആണെന്നതും യുഡിഎഫ് നേതാക്കൾ ആയുധമാക്കുന്നു. നിയമസഭാ കയ്യാങ്കളി കേസിലൂടെ ഇടതുമുന്നണിയുടെ ഭാഗമായിരിക്കുന്ന കേരള കോൺഗ്രസ് എമ്മിനെ പ്രതിരോധത്തിലാക്കാനും ബാർകോഴ കേസിലെ എൽഡിഎഫിന്റെ ഇരട്ടത്താപ്പ് പുറത്തുകൊണ്ടുവരാനും കഴിയുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.
നിയമസഭക്ക് അകത്തും പുറത്തും സംസ്‌ഥാനത്ത് ഒട്ടാകെയും പ്രതിഷേധം സംഘടിപ്പിക്കാനാണ് കെപിസിസി തീരുമാനം. നാളെ വൈകിട്ട് സംസ്‌ഥാനവ്യാപകമായി മണ്ഡലാടിസ്‌ഥാനത്തിൽ പ്രതിഷേധ പ്രകടനങ്ങളും നടത്തും.
Also Read: കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവില്ല; തദ്ദേശ സ്‌ഥാപനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ