തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയർന്നതോടെ മിക്ക തദ്ദേശ സ്‌ഥാപനങ്ങളും കടുത്ത നിയന്ത്രണത്തിൽ. എല്ലാ ജില്ലകളിലും ടിപിആർ അഞ്ചിൽ താഴെയുള്ള എ കാറ്റഗറിയിൽ വരുന്ന തദ്ദേശ സ്‌ഥാപനങ്ങൾ വിരലിലെണ്ണാവുന്ന മാത്രമായി. തിരുവനന്തപുരം കോർപറേഷൻ ബി കാറ്റഗറിയിലാണ്. നഗരസഭകളിൽ വർക്കലയ്‌ക്ക് പുറമേ നെടുമങ്ങാടും ഡി വിഭാഗത്തിലായി. പത്ത് പഞ്ചായത്തുകളാണ് ഡി വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
കൊല്ലം കോർപറേഷനും കൊട്ടാരക്കര, കരുനാഗപ്പള്ളി നഗരസഭകളും ബി വിഭാഗത്തിലാണ്. ജില്ലയിൽ പതിനഞ്ച് ശതമാനത്തിന് മുകളിൽ ടിപിആർ ഉള്ള പതിനേഴ് ഗ്രാമ പഞ്ചായത്തുകളാണുള്ളത്. മധ്യകേരളത്തിൽ കൊച്ചി കോർപറേഷൻ ടിപിആർ പത്തിനും പതിനഞ്ചിനും ഇടയിലുള്ള സി കാറ്റഗറിയിലാണ്. മരട്, തൃപ്പൂണിത്തുറ അടക്കം 28 തദ്ദേശസ്‌ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ അഞ്ച് പഞ്ചായത്തുകൾ മാത്രമേ എ കാറ്റഗറിയിലുള്ളൂ.
മൂന്ന് നഗരസഭകൾ ഉൾപ്പടെ 46 തദ്ദേശ സ്‌ഥാപനങ്ങൾ ട്രിപ്പിൾ ലോക്ക്‌ഡൗൺ പരിധിയിലാണ്. കോർപറേഷനും നഗരസഭകളും ഉൾപ്പടെ 31 തദ്ദേശ സ്‌ഥാപനങ്ങൾ ലോക്ക്‌ഡൗൺ നിയന്ത്രണത്തിലായിരിക്കും. ആലപ്പുഴ ജില്ലയിൽ എട്ട് പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക്‌ഡൗണാണ്. ആലപ്പുഴ, ഹരിപ്പാട്, കായംകുളം നഗരസഭകളും 14 പഞ്ചായത്തുകളും സി കാറ്റഗറിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്.
അഞ്ചിൽ താഴെ ടിപിആർ ഉള്ളത് ഇടുക്കിയിൽ നാല് പഞ്ചായത്തുകളിൽ മാത്രമാണ്. കോട്ടയത്ത് 11 പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വടക്കൻ കേരളത്തിൽ കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി, കൊടുവള്ളി മുനിസിപ്പാലിറ്റികൾ ഉൾപ്പടെ 31 തദ്ദേശ സ്‌ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ ഏർപ്പെടുത്തി.
കോഴിക്കോട് കോർപറേഷൻ സി കാറ്റഗറിയിലാണ്. പാലക്കാട് ജില്ലയിൽ മണ്ണാർക്കാട്, ഷൊർണൂർ, ഒറ്റപ്പാലം, പട്ടാമ്പി, ചിറ്റൂർ, തത്തമംഗലം നഗരസഭകൾ ഉൾപ്പടെ 68 തദ്ദേശ സ്‌ഥാപനങ്ങൾ ട്രിപ്പിൾ ലോക്ക്‌ഡൗണാണ്. പാലക്കാട് നഗരസഭ സി കാറ്റഗറിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ജില്ലയിൽ രണ്ട് പഞ്ചായത്തുകളിൽ മാത്രമാണ് ടിപിആർ അഞ്ചിൽ താഴെയുള്ളത്. കാസർഗോഡ് ജില്ലയിൽ നീലേശ്വരം നഗരസഭയടക്കം 14 തദ്ദേശ സ്‌ഥാപനങ്ങൾ കാറ്റഗറി ഡിയിലാണ്.
Also Read: ‘ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി കേരളത്തിൽ നിന്നും മാറ്റില്ല’; നിയമമന്ത്രി