തിരുവനന്തപുരം: എസ്എസ്എല്‍സി, പ്‌ളസ് ടു പരീക്ഷയില്‍ ചില പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നതു പരിഗണനയിലെന്ന് വിദ്യാഭ്യാസ ഗുണമേന്‍മാ സമിതി (ക്യുഐപി). ക്‌ളാസുകളില്‍ സിലബസ് മുഴുവന്‍ പഠിപ്പിക്കുമെങ്കിലും പരീക്ഷക്ക് മുമ്പ് ചില പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നത് പരിഗണിക്കുന്നുണ്ടെന്നാണ് ക്യുഐപി യോഗത്തില്‍ അറിയിച്ചത്. കൂടാതെ ഒഴിവാക്കുന്ന പാഠഭാഗങ്ങള്‍ മുന്‍കൂട്ടി വിദ്യാര്‍ഥികളെ അറിയിക്കുമെന്നും ഇതില്‍ ഉചിതമായത് തിരഞ്ഞെടുക്കാന്‍ എസ്‌സിഇആര്‍ടിക്ക് ചുമതല നല്‍കിയിട്ടുണ്ട് എന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം മറ്റു ക്‌ളാസുകള്‍ ആരംഭിക്കുന്നതും അവരുടെ പരീക്ഷ സംബന്ധിച്ചും സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിട്ടില്ലാത്തതിനാല്‍ ഇത് സംബന്ധിച്ചു ക്യുഐപി യോഗം ചര്‍ച്ച ചെയ്‌തില്ല. എന്നാല്‍ അടുത്തമാസം മുതല്‍ കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നതോടെ ഓരോ കുട്ടിയുമായും അധ്യാപകര്‍ വ്യക്‌തിപരമായി ഇടപെടുകയും പാഠഭാഗങ്ങളില്‍ അവര്‍ക്കുള്ള ധാരണ വിലയിരുത്തുകയും വേണമെന്ന് യോഗം നിര്‍ദേശിച്ചു.
കൂടാതെ ഡിഎല്‍എഡിന്റെ പ്രവേശനം ഉടന്‍ പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു. എസ്‌സിഇആര്‍ടിയെ 10, യുഎസ്എസ് പരീക്ഷാ നടത്തിപ്പിന് മാര്‍ഗനിര്‍ദേശം രൂപീകരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതേസമയം മാര്‍ച്ചില്‍ പത്ത്, പ്‌ളസ് ടു പരീക്ഷ നടത്താനുള്ള തീരുമാനത്തില്‍ അധ്യാപകരും രക്ഷിതാക്കളും ആശങ്കയും പങ്കുവെക്കുന്നുണ്ട്. കോവിഡ് മാനദണ്ഡം പാലിച്ച് ജനുവരിയില്‍ ക്‌ളാസ് തുടങ്ങുകയും പരീക്ഷ നീട്ടിവെക്കുകയും വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. കൂടാതെ അവധിക്കാലം ഉപേക്ഷിച്ച് തുടര്‍ന്നുള്ള മാസങ്ങളില്‍ വിദ്യാര്‍ഥികളെ പരീക്ഷക്കായി സജ്‌ജരാക്കാമെന്നും ഇവര്‍ പറയുന്നു.
മാത്രവുമല്ല ഫസ്‌റ്റ്‌ബെല്‍ ക്‌ളാസുകള്‍ക്ക് ആദ്യഘട്ടത്തില്‍ നല്‍കിയിരുന്നു പ്രാധാന്യം ഇപ്പോള്‍ വിദ്യാര്‍ഥികള്‍ നല്‍കുന്നില്ലെന്നും അധ്യാപകര്‍ പറയുന്നു. ഹയര്‍ സെക്കന്‍ഡറിയിലും മറ്റും രണ്ടാം ടേമില്‍ പഠിപ്പിച്ചുതീര്‍ക്കേണ്ട പാഠഭാഗങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ശാസ്‍ത്ര വിഷയങ്ങളില്‍ പ്രാക്റ്റിക്കല്‍ ക്‌ളാസുകളെക്കുറിച്ച് വ്യക്‌തമായ ധാരണ ഉണ്ടാക്കിയിട്ടില്ലെന്നും ഭാഷാ വിഷയങ്ങളില്‍ അടക്കം പലതിലും പാഠഭാഗങ്ങള്‍ ആരംഭിച്ചിട്ടില്ലെന്നും അധ്യാപകര്‍ പറയുന്നു.
Read Also: ജയ് ശ്രീറാം ബാനർ ഉയർത്തിയ സംഭവം; ബിജെപിക്കുള്ളിൽ കടുത്ത അതൃപ്‌തി