പാലക്കാട്: നഗരസഭ ഓഫീസിന് മുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്നെഴുതിയ ബാനർ ഉയര്‍ത്തിയ സംഭവത്തില്‍ ബിജെപിക്കുള്ളിലും അതൃപ്‌തി പുകയുന്നു. അപക്വമായ നടപടിയാണ് സംഭവത്തിന് പിന്നിലെന്ന് ബിജെപി സംസ്‌ഥാന സമിതി അംഗം ബി രാധാകൃഷ്‌ണ മേനോന്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രതീക്ഷിച്ച വിജയം കിട്ടിയില്ലെന്നും ബിജെപി പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും രാധാകൃഷ്‌ണ മേനോന്‍ പറഞ്ഞു.
പാലക്കാട് നഗരസഭയില്‍ തുടര്‍ഭരണം സാധ്യമായതോടെ ശ്രീരാമനെ ഉയര്‍ത്തി നടന്ന വിജയാഘോഷം വിവാദമായിരുന്നു. സംഭവത്തില്‍ ബിജെപിക്കുള്ളിൽ തന്നെ അമര്‍ഷം മറനീക്കി പുറത്തുവരികയാണ്. മുനിസിപ്പാലിറ്റിക്ക് മുന്നിലും മാര്‍ക്കറ്റിലും വെക്കേണ്ടതല്ല ശ്രീരാമന്റെ ചിത്രമെന്നും പ്രവര്‍ത്തകരുടേത് അപക്വമായ പെരുമാറ്റമാണെന്നും ബി രാധാകൃഷ്‌ണ മേനോന്‍ പറഞ്ഞു.
ബിജെപി പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി ആരെങ്കിലും സംഘടന വിട്ട് പോകാൻ ഇടയുണ്ടാക്കരുത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിട്ടില്ല. എല്ലാവരെയും ഒരുമിച്ചു നിര്‍ത്താനാകാത്തത് നേട്ടമുണ്ടാക്കാനുള്ള അവസരം നഷ്‌ടപ്പെടുത്തി. ബി രാധാകൃഷ്‌ണ മേനോൻ പറഞ്ഞു
തിരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ സംഘപരിവാർ സംഘടനകൾ യോഗം ചേരുന്നുണ്ട്. ഇതിനിടെയാണ് മുതിർന്ന നേതാവിന്റെ വിമർശനം. എന്നാൽ ബാനർ ഉയർത്തിയ നടപടിയെ സംസ്‌ഥാന വക്‌താവ് സന്ദീപ് വാര്യർ അടക്കമുള്ള നേതാക്കൾ ന്യായീകരിച്ചു.
Read Also: ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനം; മിഡ്നാപൂരില്‍ ഉടനീളം ‘ഗോ ബാക്ക് അമിത് ഷാ’ പോസ്‌റ്ററുകള്‍