വയനാട്: തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ എക്സൈസ്സ് സംഘം നടത്തിയ വാഹന പരിശോധനയിൽ 100 കിലോയോളം കഞ്ചാവ് പിടികൂടി. കേരള – കർണാടക അതിർത്തിയിൽ പിടികൂടിയ കഞ്ചാവ് വിപണിയിൽ ഒരു കോടിയോളം വിലമതിക്കുന്നതാണ്. വയനാട് കൽപ്പറ്റ പിണങ്ങോട് സ്വദേശി രഞ്ജിത്തും, കൊല്ലം കരുനാഗപ്പള്ളി സ്വദേശി അഖിൽ കുമാറുമാണ് കസ്റ്റഡിയിൽ ഉള്ളത്.
പച്ചക്കറി കയറ്റി വന്ന വാഹനത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. അടുത്ത കാലത്തായി വൻ തോതിലാണ് കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി വസ്തുക്കൾ വയനാട് അതിർത്തികളിലൂടെ സംസ്ഥാനത്തേക്ക് കടത്തുന്നത്. എളുപ്പത്തിൽ കേരളാതിർത്തി കടന്നു കിട്ടുമെന്ന സാധ്യതയാണ് ലഹരി കടത്തുകാരുടെ ഇഷ്ട്ട പാതയായി വയനാടൻ അതിർത്തികൾ മാറുവാൻ കാരണം. കോവിഡ് നിയന്ത്രണങ്ങളുടെ മറവിലാണ് അതിർത്തികളിൽ ലഹരി കടത്ത് നടക്കുന്നത്. അവശ്യ ഭക്ഷ്യ വസ്തുക്കൾ കൊണ്ടുവരാൻ എന്ന വ്യാജേനയാണ് പച്ചക്കറി വണ്ടികളിലും മറ്റും വ്യാപകമായി ലഹരി കടത്ത് നടക്കുന്നത്.