ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ പുതുവൽസര ദിനത്തിലും രാജ്യതലസ്‌ഥാനത്ത് സമരം ശക്‌തമാക്കാന്‍ തീരുമാനിച്ച് കര്‍ഷക സംഘടനകള്‍. ഇതിന്റെ ഭാഗമായി 1000 വനിതകള്‍ ഇന്ന് സിംഗുവില്‍ പ്രതിഷേധ പ്രകടനം നടത്തും. അംഗന്‍വാടി ജീവനക്കാരികളും ആശ വര്‍ക്കര്‍മാരും ഉള്‍പ്പടെയുള്ള 1000 വനിതകളാണ് ഇന്ന് ചുവന്ന യൂണിഫോം ധരിച്ച് പ്രതിഷേധം നടത്താന്‍ പോകുന്നത്.
കൂടാതെ കാര്‍ഷിക സമരം 37ആം ദിവസത്തിലേക്ക് കടന്ന ഇന്ന് രാജ്യവ്യാപകമായി കിസാന്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ കര്‍ഷക സംരക്ഷണ പ്രതിജ്‌ഞയെടുക്കും. പുതുവൽസരം പ്രമാണിച്ച് ഡെല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഗുവില്‍ ശക്‌തമായ പ്രതിഷേധ മാര്‍ച്ചുകളാണ് ഇന്ന് കര്‍ഷക സംഘടനകള്‍ നടത്താന്‍ പോകുന്നത്. വനിതകള്‍ ഇന്ന് നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കൊപ്പം തന്നെ ഡെല്‍ഹിയുടെ അതിര്‍ത്തികളില്‍ നടക്കുന്ന 24 മണിക്കൂര്‍ റിലേ നിരാഹാര സമരം ഇന്നും തുടരും.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിൻമാറില്ലെന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍. രാജ്യവ്യാപകമായി പടര്‍ന്നു പിടിക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ പല സ്‌ഥലങ്ങളിലും നിയന്ത്രണാതീതമാണ്. കഴിഞ്ഞ ദിവസം രാജസ്‌ഥാന്‍-ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പൂരില്‍ ബാരിക്കേഡുകള്‍ മറികടന്ന് മുന്നോട്ട് നീങ്ങിയ കര്‍ഷകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും, കണ്ണീര്‍വാതകവും അടക്കം പ്രയോഗിച്ചിരുന്നു.
Read also : കോവിഡ് വാക്‌സിന്‍ അനുമതി; നിര്‍ണായക അവലോകന യോഗം ഇന്ന്