ന്യൂഡെൽഹി: കേന്ദ്ര സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ബാഡ് ബാങ്ക് രൂപീകരിക്കുന്നതിന് ധനകാര്യ സ്‌ഥാപനങ്ങൾ പ്രാരംഭ മൂലധനമായി 7000 കോടി നൽകും. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, രണ്ട് ബാങ്കിതര ധനകാര്യ സ്‌ഥാപനങ്ങൾ തുടങ്ങിയവയാണ് തുക നൽകുക. കനറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ പുതിയ സംരംഭത്തിൽ കാര്യമായി നിക്ഷേപം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
ഈ ബാങ്കുകളെ കൂടാതെ പൊതുമേഖലയിലുള്ള ബാങ്കിതര ധനകാര്യ സ്‌ഥാപനങ്ങളായ പവർ ഫിനാൻസ് കോർപറേഷൻ, റൂറൽ ഇലക്‌ട്രിഫിക്കേഷൻ കോർപറേഷൻ തുടങ്ങിയവയും സഹകരിക്കും. സ്വകാര്യ മേഖലയിലെ ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയും നിക്ഷേപം നടത്തിയേക്കും.
ഐഡിബിഐ ബാങ്ക്, ലൈഫ് ഇൻഷുറൻസ് കോർപറേഷൻ എന്നീ പൊതുമേഖലാ സ്‌ഥാപനങ്ങൾക്കും ഓഹരി പങ്കാളിത്തമുണ്ടാകും. 9 ബാങ്കുകളടക്കം ആകെ 11 സ്‌ഥാപനങ്ങളായിരിക്കും ബാഡ് ബാങ്കിന്റെ രൂപീകരണത്തിന് നേതൃത്വം നൽകുക. ഓരോ സ്‌ഥാപനത്തിനും ഒൻപത് ശതമാനം ഓഹരി വിഹിതമായിരിക്കും നൽകുക.
Read Also: വാക്‌സിൻ ജനങ്ങളിലേക്ക്; രണ്ടാം ഘട്ടത്തിൽ മികച്ച പ്രതികരണം