തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷൻ രണ്ടാം ഘട്ടം സംസ്‌ഥാനത്ത് തുടങ്ങിയപ്പോൾ ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്ത് മികച്ച പ്രതികരണങ്ങൾ. 60 വയസിന് മുകളിലുള്ള പൗരൻമാരും മറ്റ് ഗുരുതര അസുഖങ്ങളുള്ള 45 വയസിന് മുകളിലുള്ള പൗരൻമാരുമാണ് ഈ ഘട്ടത്തിൽ വാക്‌സിൻ സ്വീകരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ രാജ്യമൊട്ടാകെ 10 കോടി ആളുകൾക്ക് വാക്‌സിനേഷൻ ലഭിക്കുമെന്നാണ് പ്രതീക്ഷ.
കേരളത്തിലെ പ്രധാന സർക്കാർ ആശുപത്രികളിലും 300ൽ അധികം സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. രജിസ്‌ട്രേഷന് ശേഷം ആദ്യ സ്‌ളോട്ട് ലഭിച്ചവർ വാക്‌സിൻ സ്വീകരിച്ച് തുടങ്ങി.
രാവിലെ മുതൽ വെബ് പോർട്ടലിലൂടെ രജിസ്‌ട്രേഷൻ നടത്തിയും നേരിട്ടെത്തി രജിസ്‌റ്റർ ചെയ്‌തുമാണ് ആളുകൾ വാക്‌സിൻ എടുക്കാൻ എത്തിയത്. പോർട്ടലിൽ രജിസ്‌ട്രേഷൻ നടത്തി ആളുകൾ വരികയാണെങ്കിൽ തിരക്ക് ഒഴിവാക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. ആദ്യമായാണ് വാക്‌സിൻ പൊതുജനങ്ങളിലേക്ക് എത്തിയത്. മികച്ച രീതിയിലുള്ള പ്രതികരണങ്ങളാണ് ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായതെന്നും അധികൃതർ പറഞ്ഞു.
ഗുരുതരമായ പാർശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല. ആശങ്കയില്ലാതെ വാക്‌സിൻ എല്ലാവർക്കും സ്വീകരിക്കാം എന്നാണ് പൊതുവായ അഭിപ്രായം.
വാക്‌സിൻ എടുക്കാൻ എത്തുമ്പോൾ ആധാർ കാർഡ് നിർബന്ധമായും ഹാജരാക്കണം. മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡുകളും സ്വീകരിക്കും. 45 മുതൽ 59 വയസ് വരെയുള്ളവർ ഡോക്‌ടർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും ഹാജരാക്കണം.
Also Read: രാമക്ഷേത്ര നിർമാണം; ധനസമാഹരണം അവസാനിച്ചു, ഇതുവരെ ലഭിച്ചത് 2100 കോടി