ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് സംഭാവനയായി ലഭിച്ചത് 2100 കോടിയിലേറെ രൂപയെന്ന് രാമജൻമഭൂമി തീർഥ് ക്ഷേത്ര ട്രസ്‌റ്റ്. ക്ഷേത്ര നിർമാണത്തിനായി പണം സ്വരൂപിക്കാൻ ആരംഭിച്ച ധനസമാഹരണം അവസാനിച്ചതായും ട്രസ്‌റ്റ് അറിയിച്ചു. 44 ദിവസം നീണ്ടുനിന്ന ധനസമാഹരണത്തിലൂടെ ആണ് 2100 കോടിയിലേറെ രൂപ ലഭിച്ചത്.
ജനുവരി 15നാണ് ധനസമാഹരണ യജ്‌ഞത്തിന് തുടക്കമായത്. ഏകദേശം 1,100 കോടി രൂപയാണ് ക്ഷേത്ര നിർമാണത്തിനായി ട്രസ്‌റ്റ് പ്രതീക്ഷിച്ചതെങ്കിലും ഇതിനെക്കാൾ 1,000 കോടിയോളം രൂപ അധികമായി സംഭാവനയായി എത്തി. ശനിയാഴ്‌ചയാണ് ധനസമാഹരണം അവസാനിച്ചത്.
അതേസമയം അധികമായി ലഭിച്ച പണം ദുരുപയോഗം ചെയ്യരുതെന്നും അത് അയോധ്യയുടെ വികസനത്തിനായി ഉപയോഗപ്പെടുത്തണം എന്നും വിവിധ കോണുകളിൽ നിന്ന് അഭിപ്രായം ഉയർന്നിട്ടുണ്ട്. അധികമായി ലഭിച്ച പണം ഉപയോഗിച്ച് സീതയുടെ പേരിൽ ഒരു സംസ്‌കൃത സർവകലാശാല സ്‌ഥാപിക്കാനും ക്ഷേത്ര നഗരിയിൽ സൗജന്യമായി പാൽ വിതരണത്തിനായി ഒരു ഗോശാല നിർമിക്കാനും ഉപയോഗിക്കണമെന്ന് സ്വാമി പരമൻസ് ആചാര്യ അഭിപ്രായപ്പെട്ടിരുന്നു.
ക്ഷേത്ര സമുച്ചയം പണിയുന്നതിനുള്ള ബജറ്റ് അന്തിമല്ലെന്നാണ് ക്ഷേത്ര ട്രസ്‌റ്റ് അംഗം അനിൽ മിശ്ര പറഞ്ഞത്. നിർമാണം പൂർത്തിയായ ശേഷം മാത്രമേ കൃത്യമായ തുക അറിയാൻ സാധിക്കുവെന്നും അദ്ദേഹം വ്യക്‌തമാക്കി.
ക്ഷേത്ര ട്രസ്‌റ്റ് ട്രഷറർ ഗോവിന്ദ് ദേവ് ഗിരിയാണ് ധനസമാഹരണ യജ്‌ഞത്തിന് സമാപനമായതായി അറിയിച്ചത്. രാജ്യത്തെ വിദൂര ഗ്രാമങ്ങളിലെ താമസക്കാർ ഉൾപ്പടെ എല്ലാ ജന വിഭാഗങ്ങളുടെയും ഉദാരമായ സംഭാവനകളോടെ ആകെ ലഭിച്ച തുക 2,100 കോടി രൂപ കടന്നതായി ട്രഷറർ അറിയിക്കുക ആയിരുന്നു.
Read Also: അംബാനിക്ക് ബോംബ് ഭീഷണി; പങ്കില്ലെന്ന് ജെയ്‌ഷ് ഉൾ ഹിന്ദ്