മുംബൈ: റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപത്തുനിന്ന് സ്‌ഫോടക വസ്‌തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് തീവ്രവാദ സംഘടനയായ ജെയ്‌ഷ് ഉൾ ഹിന്ദ്. സംഭവത്തിന്റെ ഉത്തരവാദിത്വം ജെയ്‌ഷ് ഉൾ ഹിന്ദ് ഏറ്റെടുത്തുവെന്ന് കഴിഞ്ഞ ദിവസം മുംബൈ പോലീസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന്റെ വാദം തള്ളി ജെയ്‌ഷ് ഉൾ ഹിന്ദിന്റെ പ്രതികരണം.
അംബാനിക്ക് തങ്ങളില്‍ നിന്ന് യാതൊരു ഭീഷണിയുമില്ല. സംഘടനയുടെ പേരില്‍ നേരത്തെ പുറത്തുവന്ന സന്ദേശം വ്യാജമാണെന്നും ജെയ്‌ഷ് ഉൾ ഹിന്ദ് ടെലഗ്രാം പോസ്‌റ്ററിലൂടെ പറഞ്ഞു. നേരത്തെ പ്രചരിച്ച പോസ്‌റ്ററുമായോ ടെലഗ്രാം അക്കൗണ്ടുമായോ തങ്ങൾക്ക് ബന്ധമില്ല. തങ്ങളുടെ പേരില്‍ വ്യാജ പോസ്‌റ്റര്‍ നിര്‍മിച്ച ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ നടപടിയില്‍ അപലപിക്കുന്നതായും ജെയ്‌ഷ് ഉൾ ഹിന്ദ് പറഞ്ഞു.
ഫെബ്രുവരി 25നാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ ബഹുനില വസതിയായ ആന്റിലക്ക് സമീപം സ്‌ഫോടക വസ്‌തുക്കൾ നിറച്ച വാഹനം കണ്ടെത്തിയത്. വാഹനത്തില്‍ നിന്ന് 20 ജലാറ്റിന്‍ സ്‌റ്റിക്കുകളും ഭീഷണിസന്ദേശവും പോലീസ് കണ്ടെടുത്തിയിരുന്നു. മുകേഷ് അംബാനിക്കും, ഭാര്യ നിത അംബാനിക്കുമുള്ള ഭീഷണിക്കത്താണ് കാറിൽ നിന്നും പോലീസ് കണ്ടെടുത്തത്.
“ഇത് വെറുമൊരു ട്രെയിലറാണ്. കൂട്ടിയോജിപ്പിക്കാത്ത സ്‌ഫോടക വസ്‌തുക്കളാണ് ഇവ, എന്നാൽ അടുത്ത തവണ ഉറപ്പായും എല്ലാം ശരിയായ രീതിയിൽ ഘടിപ്പിച്ച ശേഷം അയക്കാം”- എന്നാണ് കത്തിൽ പറഞ്ഞിരുന്നത്.
സ്‌ഫോടക വസ്‌തുക്കൾ കണ്ടെടുത്ത സ്‌കോർപിയോ മുംബൈ വിക്രോളിയിൽ നിന്ന് മോഷ്‌ടിച്ചതാണ്. വാഹനം മോഷണം പോയെന്ന് കാണിച്ച് ഉടമ പോലീസിൽ പരാതി നൽകിയിരുന്നു.
Also Read: കോവിഡ് വ്യാപനം; തമിഴ്‌നാട്ടിലെ നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീട്ടി