തിരുവനന്തുപുരം: വനിതാ കമ്മീഷനില്‍ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത് 11,187 കേസുകള്‍. ലഭിച്ച കേസുകളിൽ തീര്‍പ്പാക്കിയത് 46 ശതമാനം മാത്രം. കെപിസിസി സെക്രട്ടറി അഡ്വ. സിആര്‍ പ്രാണകുമാറിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് വിവരങ്ങൾ പറഞ്ഞിരിക്കുന്നത്.
ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍ കൈപ്പറ്റിയത് 53,46,009 രൂപയെന്നും നാല് മെമ്പര്‍മാര്‍ ഉള്‍പ്പെടെ ശമ്പള ഇനത്തിലെ ചെലവ് 2,12,36, 028 രൂപയാണെന്നും വിവരവകാശ നിയമപ്രകാരം ചോദിച്ച ചോദ്യത്തിന് വനിത കമ്മീഷന്‍ മറുപടി നല്‍കി.
വനിത കമ്മീഷനില്‍ 2017 മേയ് 22 മുതല്‍ 2021 ഫെബ്രുവരി 12 വരെ 22,150 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടന്നും 10,263 കേസുകള്‍ തീര്‍പ്പാക്കിയിട്ടുണ്ടന്നും 11187 കേസുകള്‍ തീര്‍പ്പാക്കാതെ അവശേഷിക്കുന്നുണ്ടെന്നും മറുപടിയിൽ പറയുന്നു.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസ് രജിസ്‌റ്റർ ചെയ്‌തത്. കുറവ് വയനാട് ജില്ലയിലും. ഓണറേറിയം, ടിഎ, ടെലിഫോണ്‍ ചാര്‍ജ്, എക്‌സ്‌പെര്‍ട്ട് ഫീ, മെഡിക്കല്‍ റീഇമ്പേഴ്‌സ്‌മെന്റ് ഇനങ്ങളിലായി വനിത കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ എംസി ജോസഫൈന്‍ 2021 ഫെബ്രുവരി എട്ട് വരെ ശമ്പളവും അലവന്‍സും അടക്കം കൈപ്പറ്റിയത് 53,46,009 രൂപയാണ്.
കൂടാതെ മെമ്പര്‍മാരായ ഇഎം രാധ 41,70,929 രൂപയും അഡ്വ. എംഎസ് താര 39,42,284 രൂപയും ഷാഹിദ കമാല്‍ 38,89,123 രൂപയും അഡ്വ. ഷിജി ശിവജി 38,87,683 രൂപയും കൈപറ്റിയിട്ടുണ്ടന്നും മറുപടി ലഭിച്ചു. ഇഎം. രാധ, ഷാഹിദ കമാല്‍ എന്നിവര്‍ മെഡിക്കല്‍ റീ ഇമ്പേഴ്‌സ് മെന്റ് ഇനത്തില്‍ തുക കൈപ്പറ്റിയിട്ടില്ല.
വിവരാവകാശ നിയമപ്രകാരം വനിത കമ്മീഷനില്‍ നിന്ന് ലഭിച്ച മറുപടി കത്ത് പ്രകാരം, സര്‍ക്കാര്‍ ഓഫീസുകളിലെ അതിക്രമവുമായി ബന്ധപ്പെട്ട് രജിസ്‌റ്റര്‍ ചെയ്‌തത് 100 കേസുകളാണ്. തീര്‍പ്പാക്കിയത് 38 കേസുകള്‍. പോലീസിനെതിരെ 342 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തതില്‍ 116 കേസുകളാണ് തീര്‍പ്പാക്കിയത്.
ഡിഎന്‍എ ടെസ്‌റ്റുമായി ബന്ധപ്പെട്ട 29 കേസുകളില്‍ 9 കേസുകള്‍ തീര്‍പ്പാക്കിയെന്നും മറുപടിയില്‍ വ്യക്‌തമാക്കിയിട്ടുണ്ട്. ഇടതുപക്ഷ ജീവനക്കാര്‍ക്കെതിരെ കേസുകള്‍ പരിഗണിക്കുന്നതിലും തീര്‍പ്പാക്കുന്നതിലും കമ്മീഷന്റെ ഭാഗത്ത് നിന്നും ബോധപൂര്‍വ്വമായ അവധാനത ഉണ്ടാകുന്നുവെന്ന് ആരോപണമുണ്ട്.
Read Also: സംസ്‌ഥാനത്ത് ശക്‌തമായ കാറ്റിനും മഴക്കും സാധ്യത; കാലാവസ്‌ഥാ കേന്ദ്രം