ന്യൂഡെൽഹി: ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ ചെയര്‍മാനായിരുന്ന കാലത്ത് വിനയ് കുമാർ സക്‌സേന 1,400 കോടിയുടെ അഴിമതി നടത്തിയെന്നും ഇതിനുള്ള തെളിവുകൾ കൈവശം ഉണ്ടെന്നും ഇദ്ദേഹം ഇപ്പോൾ അലങ്കരിക്കുന്ന ഡെൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്‌ഥാനം രാജിവെയ്‌ക്കണമെന്നും എഎപി പറയുന്നു.
1,400 കോടി രൂപയുടെ അഴിമതിയെ സംബന്ധിച്ച് ആംആദ്‌മി പാർട്ടിയുടെ എംഎല്‍എ ദുര്‍ഗേഷ് പഥക് നിയമസഭയിലാണ് പറഞ്ഞത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്‌ഥാനം രാജിവെയ്‌ക്കാൻ ആവശ്യപ്പെട്ട് ഡെൽഹി നിയമസഭയിൽ നിശാധര്‍ണ്ണ നടത്തുകയാണ് എഎപി എംഎല്‍എമാര്‍.
ധര്‍ണ ഇപ്പോഴും തുടരുന്ന എംഎല്‍എമാര്‍ വൈകിട്ട് 7 മണിക്ക് ഗാന്ധി പ്രതിമക്ക് താഴെ ധര്‍ണയും ഇരുന്നിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി എംഎല്‍എമാര്‍ രാത്രി നിയമസഭക്കുള്ളിൽ തന്നെ തങ്ങുമെന്ന് എഎപി എംഎല്‍എ സൗരഭ് ഭരദ്വാജ് പറഞ്ഞു. ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഗവർണറുടെ ഓഫീസിൽ സമർപ്പിച്ച 45 ഫയലുകള്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസ് തിരികെ നല്‍കിയതിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങള്‍.
Most Read: എന്താണ് ചിന്തയേയും പെരുമാറ്റത്തേയും ബാധിക്കുന്ന സ്‌കീസോഫ്രീനിയ?