ന്യൂഡെൽഹി: തലസ്‌ഥാന നഗരിയിലെ പ്രശസ്‌തമായ സഞ്‌ജയ് തടാകത്തിൽ 17 താറാവുകളെ കൂടി ചത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് തടാകവും സമീപ പ്രദേശങ്ങളും അലേർട്ട് സോൺ ആയി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പക്ഷിപ്പനി തടരുന്നത് പരിഭ്രാന്തി പരത്തിയ സാഹചര്യത്തിലാണ് ഡെൽഹി മൃഗസംരക്ഷണ വകുപ്പിന്റെ നിർദേശപ്രകാരം റാപിഡ് റെസ്‌പോൺസ് ടീമിന്റെ പ്രഖ്യാപനം.
ശനിയാഴ്‌ച 10 താറാവുകളെ ചത്ത നിലയിൽ കണ്ടെത്തിയതോടെ തടാകം അടച്ചിരുന്നു. ഇതിന് പിന്നാലെയാണ് 17 താറാവുകളെ കൂടി ചത്ത നിലയിൽ കണ്ടെത്തിയത്. ചത്ത താറാവുകളിൽ നിന്നുള്ള സാംപിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡെൽഹി വികസന അതോറിറ്റിയുടെ കീഴിലുള്ള 14 പാർക്കുകളിലായി 91 കാക്കകളെ ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടർന്ന്, നഗരത്തിലെ ഭൂരിഭാഗം പാർക്കുകളിലും സ്‌ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്നും പാർക്കുകൾ അണുവിമുക്‌തമാക്കുന്നുണ്ടെന്നും ഡെൽഹി വികസന അതോറിറ്റി കഴിഞ്ഞ ദിവസം അറിയിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടക്കുന്നതുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി.