റാഞ്ചി: വേശ്യാവൃത്തിക്ക് വഴങ്ങാതിരുന്ന 17കാരിയെ ബലാൽസംഗം ചെയ്‌ത് കൊന്ന കേസിൽ പ്രതികൾ അറസ്‌റ്റിൽ. പെൺകുട്ടിയുടെ മൂത്ത സഹോദരിമാരടക്കം അഞ്ച് പേരാണ് അറസ്‌റ്റിലായത്. ഏഴ് മാസം മുൻപ് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തതോടെയാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ത്സാർഖണ്ഡിലായിരുന്നു അരുംകൊല.
അഞ്ച് സഹോദരിമാരുള്ള കുടുംബത്തിലെ നാലാമത്തെയാളാണ് കൊല്ലപ്പെട്ട പെൺകുട്ടി. മാതാപിതാക്കൾ നേരത്തെ മരിച്ചിരുന്നു. മൂത്ത സഹോദരിക്കൊപ്പമായിരുന്നു പെൺകുട്ടിയുടെ താമസം. ലൈംഗിക തൊഴിലാളിയായ സഹോദരി രാഖി പെൺകുട്ടിയെയും തന്റെ ജോലിയിൽ ചേരാൻ നിർബന്ധിച്ചു. ഇതിന് വിസമ്മതിച്ച പെൺകുട്ടിയെ തന്ത്രപൂർവം വലയിലാക്കി കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരിമാരായ രാഖി, രൂപ ദേവി, സഹോദരിയുടെ ഭർത്താവ് ധനഞ്‌ജയ്, മൂത്ത സഹോദരിയുടെ കാമുകൻമാരായ പ്രതാപ് കുമാർ, നിതീഷ് എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. രാഖിയും ഭർത്താവ് ധനഞ്‌ജയും ചേർന്നാണ് പെൺകുട്ടിയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചത്. തയ്യാറാകാത്തതിനാൽ തന്ത്രപൂർവം പെൺകുട്ടിയെ കുടുക്കാൻ പദ്ധതിയിട്ടു. മറ്റൊരാളുമായി ബന്ധമുണ്ടായിരുന്ന പെൺകുട്ടിക്ക് ഇയാളെ വിവാഹം കഴിക്കാനായിരുന്നു താൽപര്യം. ഇതിനിടെ രാഖിയുടെ കാമുകൻമാരായ പ്രതാപും നിതീഷും പെൺകുട്ടിയിൽ താൽപര്യം പ്രകടിപ്പിക്കുകയും ഇടയ്ക്കിടെ വീട്ടിലെത്തി ഉപദ്രവിക്കുകയും ചെയ്‌തിരുന്നു. രാഖിയാണ് ഇവർക്ക് വേണ്ട സഹായങ്ങൾ ചെയ്‌ത് കൊടുത്തിരുന്നത്.
രാഖിയില്ലാത്ത ഒരു ദിവസം ഇരുവരും വീട്ടിലെത്തി പെൺകുട്ടിയെ ബലാൽസംഗം ചെയ്‌ത ശേഷം കെട്ടിത്തൂക്കുകയായിരുന്നു. തുടർന്ന് രാഖിയെയും ധനഞ്‌ജയെയും വിളിച്ചുവരുത്തി മൃതദേഹം സമീപത്തെ ഡാമിനടുത്ത് തള്ളി. സഹോദരി ആത്‌മഹത്യ ചെയ്‌തതാണ് എന്നായിരുന്നു സഹോദരിമാരുടെ വാദമെന്നും പോലീസ് വ്യക്‌തമാക്കി.
ത്സാർഖണ്ഡിലെ സോനാർ അണക്കെട്ടിന് സമീപത്ത് നിന്ന് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് പെൺകുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി രാജേന്ദ്ര ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് മാറ്റി.
Also Read: പാകിസ്‌ഥാനെതിരായ തോൽവി; കശ്‌മീരി വിദ്യാർഥികള്‍ക്ക് നേരെ ആക്രമണം