കാസർഗോഡ് : കോവിഡ് സാഹചര്യത്തിൽ തടവുകാർക്ക് പരോൾ അനുവദിച്ചതോടെ ജില്ലയിലെ ചീമേനി തുറന്ന ജയിലിലെ 175 തടവുകാരിൽ 174 പേരും പരോളിലിറങ്ങി. ആദ്യഘട്ടത്തിൽ കുറച്ചുപേർ മാത്രമാണ് പരോളിൽ ഇറങ്ങിയതെങ്കിൽ, ഇപ്പോൾ ഒരാൾ ഒഴികെ എല്ലാവരും പരോളിൽ പോയിരിക്കുകയാണ്. ജയിലുകളിൽ തടവുകാർക്കും പോലീസ് ഉദ്യോഗസ്‌ഥർക്കും വ്യാപകമായി കോവിഡ് ബാധിച്ചതോടെയാണ് തടവുകാർക്ക് 3 മാസത്തെ പരോൾ അനുവദിക്കാൻ ആഭ്യന്തര മന്ത്രാലയം തീരിമാനിച്ചത്.
തുറന്ന ജയിലിൽ 1 തടവുകാരൻ മാത്രമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ ജയിലിലെ ദൈനംദിന പ്രവർത്തനങ്ങൾക്കായി കണ്ണൂർ ജയിലിൽ നിന്നും അടിയന്തിരമായി 45 തടവുകാരെ എത്തിച്ചു. ജയിലിനകത്ത് പ്രവർത്തിക്കുന്ന വിവിധ ഫാമുകളിലെ പശു, ആട്, കോഴി എന്നിവയെ പരിപാലിക്കാനാണ് തടവുകാരുടെ സേവനം ആവശ്യമുള്ളത്.
എന്നാൽ തടവുകാർ പരോളിൽ പോയതോടെ തുറന്ന ജയിലിലെ ചപ്പാത്തി-ബിരിയാണി യൂണിറ്റുകൾ നിലച്ചിരിക്കുകയാണ്. ഇവയുടെ പ്രവർത്തനം 3 മാസങ്ങൾക്ക് ശേഷം തടവുകാർ എത്തുമ്പോഴായിരിക്കും ഇനി പുനഃരാരംഭിക്കുക.
Read also : ‘മുഖ്യമന്ത്രി അറിയാൻ’; എൻഡോസൾഫാൻ ദുരിതബാധിതരെ കൈവിടരുത്; ജനകീയ സമിതിയുടെ സമരം