സൂറത്ത്: വീട്ടിൽ അതിക്രമിച്ച് കയറിയ ആയുധധാരികളായ കൊള്ളസംഘത്തെ ധീരതയോടെ നേരിട്ട് 18 വയസുകാരി. ഗുജറാത്ത്, കഡോഡോറ ഗിഡക് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ചൽത്താനിലെ രാം കബീർ സൊസൈറ്റിയിലെ താമസക്കാരിയായ റിയ സ്വെയ്ൻ ആണ് ഈ മിടുക്കി.
ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിനിയായ റിയ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷക്കായി പഠിക്കാൻ ബുധനാഴ്‌ച പുലർച്ചെ 1.30ഓടെ എഴുന്നേറ്റപ്പോഴാണ് ശബ്‌ദം കേട്ടത്. ആദ്യം അത് അത്ര കാര്യമാക്കിയില്ലെന്ന് റിയ പറഞ്ഞു. ആ സമയത്ത് വീട്ടിലും പരിസരത്തും കറന്റ് ഇല്ലായിരുന്നു.
നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇരുട്ടിൽ ആരോ ഒരാൾ കത്തിയുമായി എന്റെ മുന്നിൽ വന്നു നിന്നു. കട്ടിലിന് മുകളിലേക്ക് കയറി അയാൾ എന്റെ കഴുത്തിൽ കത്തി വച്ചു. പെട്ടന്ന് തന്നെ മറ്റ് രണ്ട് പേർ കൂടി എന്റെ മുറിയിലേക്ക് കടന്നുവന്ന് എന്റെ ഇളയ സഹോദരിയെ ആക്രമിക്കാൻ മുതിർന്നു. ഇതൊന്നും അറിയാതെ അവൾ നല്ല ഉറക്കത്തിൽ ആയിരുന്നു.
അപ്പോഴാണ് ഇവർ കൊള്ളസംഘമാണ് എന്ന് മനസിലായത്. കവർച്ചക്കാരന്റെ ശ്രദ്ധ ചെറുതായൊന്ന് മാറിയത് കണ്ട ഞാൻ എന്റെ കഴുത്തിൽ വച്ച കത്തി തട്ടി മാറ്റി. ഇതിനിടെ എന്റെ കയ്യിൽ ആഴത്തിലുള്ള മുറിവേറ്റിരുന്നു. എന്നാൽ അതിനേക്കാൾ ഞാൻ ശ്രദ്ധിച്ചത് എന്റെ സഹോദരിയെ ഇവരുടെ പിടിയിൽ നിന്ന് രക്ഷിക്കുന്നതിൽ ആയിരുന്നു. ഉറങ്ങിക്കിടന്ന അവളെ ഞാൻ വേഗം എന്റെ അരികിലേക്ക് ആക്കി. അപ്പോഴേക്കും അവൾ ഉണർന്നിരുന്നു. തുടർന്ന് ഞാൻ സഹായത്തിനായി നിലവിളിക്കാൻ തുടങ്ങി; റിയ പറഞ്ഞു.
“അപ്പോഴും പ്രതീക്ഷയോ ധൈര്യമോ ഞാൻ കൈവിട്ടില്ല, അതിനാൽ എന്നെയും എന്റെ സഹോദരിയെയും രക്ഷിക്കാനും മോഷണം തടയാനും കഴിഞ്ഞു,”- റിയ പറഞ്ഞു. ഇതിനിടെ എന്റെ നിലവിളികേട്ട് മാതാവ് മുറിയിലേക്ക് വന്നു. ഇതോടെ മോഷ്‌ടാക്കൾ ഓടി രക്ഷപ്പെട്ടു.
മോഷ്‌ടാക്കളെ ഇനിയും കണ്ടെത്താനായിട്ടില്ലെങ്കിലും വിലപിടിപ്പുള്ള വസ്‌തുക്കളൊന്നും കളവുപോയിട്ടില്ലെന്ന് കഡോദര ജിഐഡിസി പോലീസ് സ്‌റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്‌ഥൻ പറഞ്ഞു. ഒരു മൊബൈൽ ഫോൺ മാത്രമാണ് ഇവർ കൈവശപ്പെടുത്തിയത് എന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. പെൺകുട്ടിയുടെ പിതാവ് സച്ചിൻ ജിഐഡിസിയിലെ കെമിക്കൽ യൂണിറ്റിലാണ് ജോലി ചെയ്യുന്നത്. അക്രമികളെ നേരിടുന്നതിനുള്ള ധീരമായ നീക്കത്തിൽ റിയയുടെ കയ്യിൽ ആഴത്തിലുള്ള മുറിവേറ്റിരുന്നു. 24 സ്‌റ്റിച്ചുകൾ കയ്യിൽ ഇട്ടതായി റിയ പറഞ്ഞു.
Most Read: ചർമകാന്തി വീണ്ടെടുക്കാൻ ‘പേരയില’