ഭോപ്പാല്‍: മധ്യപ്രദേശില്‍ ബലാൽസംഗ ശ്രമം ചെറുത്ത പെണ്‍കുട്ടിയുടെ നേരെ യുവാക്കളുടെ ക്രൂരത. തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്യാനുള്ള ശ്രമം ചെറുത്ത പെൺകുട്ടിയുടെ കണ്ണില്‍ ആസിഡ് ഒഴിച്ചു. മധ്യപ്രദേശിലെ പന്ന ജില്ലയിലെ ബരാഹോ ഗ്രാമത്തില്‍ താമസിച്ചിരുന്ന ഇരുപതുകാരിയെയാണ് രണ്ടുപേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയുടെ സഹോദരനേയും ഇവര്‍ കൊണ്ടുപോയിരുന്നു.
പെണ്‍കുട്ടി ബലാൽസംഗ ശ്രമം ചെറുത്ത് നിന്നപ്പോൾ രണ്ട് പ്രതികൾ ചേര്‍ന്ന് യുവതിയുടെ കണ്ണില്‍ ആസിഡ് ഒഴിച്ചു. പെണ്‍കുട്ടിയുടെ സഹോദരനെയും പ്രതികള്‍ മര്‍ദ്ദിച്ചതായി പോലീസ് പറഞ്ഞു. തങ്ങളുടെ ബന്ധുക്കളില്‍ ഒരാളെ ഗ്രാമത്തില്‍ നിന്ന് ഒളിച്ചോടാൻ പെണ്‍കുട്ടി സഹായിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ഒളിച്ചോടിയ ബന്ധുവിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാതെ വന്നതോടെയാണ് പെണ്‍കുട്ടിയെ പ്രതികൾ തട്ടിക്കൊണ്ട് പോയതെന്നും പോലീസ് വ്യക്‌തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. അതേസമയം പന്ന ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിൽസയ്‌ക്ക് ശേഷം കണ്ണിന്റെ വിദഗ്‌ധ ചികിൽസയ്‌ക്കായി പെൺകുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
Read also: ജാർഖണ്ഡ് ജഡ്‌ജിയെ മനഃപൂർവം വാഹനം ഇടിപ്പിക്കുകയായിരുന്നു; സിബിഐ