ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം ശക്‌തമാക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂര്‍ റിലേ നിരാഹാര സമരം ആരംഭിച്ച് കര്‍ഷകര്‍. സിംഗു അതിര്‍ത്തിയില്‍ സമരം നടത്തുന്ന 11 കര്‍ഷകരാണ് ഇന്ന് നിരാഹാര സമരത്തിലിരിക്കുന്നത്. പ്രക്ഷോഭ വേദികളിലെല്ലാം 24 മണിക്കൂര്‍ റിലേ നിരാഹാര സമരം വ്യാപിപ്പിക്കുകയാണ് കര്‍ഷക സംഘടനകള്‍. നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത് വരെ നിരാഹാര സമരം തുടരാനാണ് സംഘടനകളുടെ തീരുമാനം.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ സമരമുറകള്‍ കടുപ്പിക്കാനാണ് കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കര്‍ഷകരുമായി വീണ്ടും ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്രം വ്യക്‌തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്രം കര്‍ഷക സംഘടനകള്‍ക്ക് നല്‍കിയ കത്തില്‍ ഇതുവരെ പറഞ്ഞ കാര്യങ്ങളല്ലാതെ പുതുതായി ഒന്നും തന്നെയില്ലെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കാതെ സമരം പിന്‍വലിക്കാനോ, ചര്‍ച്ചയില്‍ പങ്കെടുക്കാനോ തയ്യാറല്ലെന്ന നിലപാടില്‍ തന്നെയാണ് കര്‍ഷക സംഘടനകള്‍. സമരം ശക്‌തമാക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയിലേക്കുള്ള പല ദേശീയപാതകളും കര്‍ഷകര്‍ ഉപരോധിച്ചിട്ടുണ്ട്. ഡല്‍ഹി- മീററ്റ്, ഡല്‍ഹി- ജയ്‌പൂർ തുടങ്ങിയ ദേശീയപാതകള്‍ നിലവില്‍ ഭാഗികമായി അടഞ്ഞുകിടക്കുകയാണ്.
Read also : പ്രവേശനം റദ്ദാക്കുന്ന വിദ്യാർഥികൾക്ക് മുഴുവൻ ഫീസും തിരികെ നൽകണം; യുജിസി