ന്യൂഡെൽഹി: 2020-21 അധ്യയന വർഷത്തിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ പ്രവേശനം റദ്ദാക്കുന്ന വിദ്യാർഥികൾക്ക് മുഴുവൻ ഫീസും തിരികെ നൽകണമെന്ന് സർവകലാശാലകളോട് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി). ലോക്ക്ഡൗണും അതിനെ തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളും വിദ്യാർഥികളെയും രക്ഷിതാക്കളെയും ബാധിച്ചിരിക്കാമെന്നും അതിനാൽ ഫീസ് തിരികെ നൽകണമെന്നാണ് യുജിസി അറിയിച്ചിരിക്കുന്നത്.
നവംബർ 30ന് മുൻപായി സർവകലാശാലകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾ പ്രവേശനം റദ്ദാക്കുന്ന പക്ഷം അവർക്ക് മുഴുവൻ ഫീസും തിരികെ നൽകണം. പ്രവേശനം റദ്ദാക്കുന്നത് ഡിസംബർ 31നുള്ളിൽ ആണെങ്കിൽ പ്രോസസ് ഫീ ഇനത്തിൽ 1,000 രൂപയോ അതിൽ താഴെയോ ഈടാക്കാമെന്നും യുജിസി അറിയിച്ചിട്ടുണ്ട്.
പ്രവേശനം റദ്ദാക്കിയാലും മുഴുവൻ ഫീസും അടക്കണം എന്നായിരുന്നു സർവകലാശാലകൾ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സർവകലാശാലകളുടെ ആവശ്യത്തിന് എതിരെ വ്യാപക പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് യുജിസിയുടെ നിർദ്ദേശം. നിർദ്ദേശം പാലിക്കാത്ത സർവകലാശാലകൾക്കും കോളേജുകൾക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്നും യുജിസി വ്യക്‌തമാക്കിയിട്ടുണ്ട്.
Read also: മുതിർന്ന കോൺഗ്രസ് നേതാവ് മോത്തിലാൽ വോറ അന്തരിച്ചു