ന്യൂഡെൽഹി: അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുതിയ മാർഗരേഖ യുജിസി പുറത്തിറക്കി. ഡിഗ്രി, പിജി പ്രവേശനം സെപ്റ്റംബര്‍ 30ഓടെ പൂർത്തിയാക്കി ഒക്‌ടോബർ ഒന്നിന് ക്ളാസുകള്‍ ആരംഭിക്കണം. നിലവിൽ ഒഴിവ് വന്നിരിക്കുന്ന സീറ്റുകളില്‍ ഒക്‌ടോബര്‍ 31 വരെ പ്രവേശനം നടത്താം. സംസ്‌ഥാന ബോർഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, പരീക്ഷാ ഫലപ്രഖ്യാപനം മുഴുവൻ പൂര്‍ത്തിയായ ശേഷമേ ഡിഗ്രി പ്രവേശനം ആരംഭിക്കാവൂ.
പന്ത്രണ്ടാം ക്ളാസ് പരീക്ഷാ ഫലം വരുന്നതില്‍ എന്തെങ്കിലും കാലതാമസം ഉണ്ടായാല്‍ ഒക്‌ടോബര്‍ 18ന് പഠനം ആരംഭിക്കുന്ന രീതിയില്‍ ക്രമീകരണം നടത്തണമെന്നും യുജിസി അറിയിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഒക്‌ടോബര്‍ 31 വരെ ക്യാന്‍സലേഷൻ ഫീസ് ഈടാക്കരുതെന്നും നിർദ്ദേശമുണ്ട്.
അതിന് ശേഷം അപേക്ഷ പിന്‍വലിച്ചാല്‍ ഡിസംബര്‍ 31 വരെ പ്രോസസിംഗ് ഫീസായി പരമാവധി ആയിരം രൂപ മാത്രമേ ഈടാക്കാനാകൂ. പരീക്ഷാ സർട്ടിഫിക്കറ്റുകള്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കാമെന്നും യുജിസി മാർഗരേഖയില്‍ വ്യക്‌തമാക്കി. അവസാന വര്‍ഷ, സെമസ്‌റ്റര്‍ പരീക്ഷകള്‍ ഓഗസ്‌റ്റ് 31ഓടെ പൂര്‍ത്തിയാക്കണമെന്നും യുജിസി നിർദ്ദേശിച്ചു.
Read Also: ഇന്ധനവില കുറക്കേണ്ടത് കേന്ദ്ര സർക്കാറിന്റെ ഉത്തരവാദിത്വം; ശശി തരൂർ