ന്യൂഡെൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് മോത്തിലാൽ വോറ അന്തരിച്ചു. 93 വയസായിരുന്നു. ഡെൽഹിയിലെ ഫോർട്ടിസ് എസ്‌കോർട്ട് ആശുപത്രിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധിയായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് 93 വയസ് പൂർത്തിയായത്. ഒക്‌ടോബറിൽ ഇദ്ദേഹത്തിന് കോവിഡ് രോഗം സ്‌ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ച ഇദ്ദേഹം പിന്നീട് രോഗമുക്‌തനായിരുന്നു.
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്ന ഇദ്ദേഹം ഛത്തീസ്‌ഗഢിൽ നിന്നുള്ള രാജ്യസഭാ അംഗവുമായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഇദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി അവസാനിച്ചത്. അടുത്തിടെ വരെ എഐസിസി ജനറൽ സെക്രട്ടറി പദവും വഹിച്ചിരുന്നു. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്‌ഥാനം ഒഴിഞ്ഞതിന് പിന്നാലെ വോറ ഇടക്കാല അധ്യക്ഷനാകുമെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു.
തരുൺ ഗൊഗോയിക്കും അഹ്‌മദ് പട്ടേലിനും പിന്നാലെ മറ്റൊരു മുതിർന്ന നേതാവിനെ കൂടിയാണ് കോൺഗ്രസിന് നഷ്‌ടമാകുന്നത്. ഗാന്ധി കുടുംബത്തിന്റെ ഏറെ വിശ്വസ്‌തനായിരുന്ന ഇദ്ദേഹം ഏറെകാലം കോൺഗ്രസ് ട്രഷററുമായിരുന്നു.
Read also: സ്‌റ്റെർലൈറ്റ് വിരുദ്ധ പ്രക്ഷോഭം; രജനികാന്തിന് ഹാജരാകാൻ നോട്ടീസ്