ചെന്നൈ: തമിഴ്‌നാട് തൂത്തുക്കുടിയിൽ 2018ൽ സ്‌റ്റെർലൈറ്റ് കമ്പനിയുടെ ചെമ്പുസംസ്‌കരണ യുണിറ്റുകൾക്കെതിരായി നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സൂപ്പർസ്‌റ്റാർ രജനികാന്തിന് ഹാജരാകാൻ നോട്ടീസ്. കേസ് അന്വേഷിക്കുന്ന ഏകാംഗ ജുഡീഷ്യൽ പാനലാണ് രജനികാന്തിനോട് ഹാജരാകാൻ നിർദേശിച്ചത്.
അന്വേഷണവുമായി ബന്ധപ്പെട്ട് റിട്ട. ജഡ്‌ജി അരുണ ജഗദീശൻ നേരത്തെയും രജനികാന്തിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കി തരണമെന്ന് താരം ആവശ്യപ്പെടുകയായിരുന്നു.
പ്രതിഷേധക്കാർക്ക് ഇടയിൽ നുഴഞ്ഞുകയറിയ സാമൂഹിക വിരുദ്ധരാണ് തൂത്തുക്കുടിയിൽ നടന്ന സംഘർഷങ്ങൾക്ക് കാരണമെന്നാണ് രജനികാന്ത് പറഞ്ഞിരുന്നത്. ഇത്തരക്കാരെ മുഷ്‌ടി ഉപയോഗിച്ച് അടിച്ചമർത്തണമെന്നും രജനികാന്ത് പറഞ്ഞിരുന്നു. രജനികാന്തിന്റെ പരാമർശം പ്രതിഷേധക്കാർക്ക് ഇടയിൽ കടുത്ത എതിർപ്പിന് ഇടയാക്കിയിരുന്നു.
സ്‌റ്റെർലൈറ്റ് കമ്പനിയുടെ ചെമ്പ് സംസ്‌കരണശാലയിൽ നിന്ന് പുറംതള്ളുന്ന മാലിന്യങ്ങൾ കൃഷിയെ ബാധിക്കുന്നുവെന്നും വെള്ളവും വായുവും മലിനമാക്കുന്നു എന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. ഇതിനെ തുടർന്ന് കമ്പനി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു.
Read also: മയക്കുമരുന്ന് കേസ്; അർജുൻ രാംപാൽ എൻസിബിക്ക് മുന്നിൽ വീണ്ടും ഹാജരായി