ചെന്നൈ: രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുന്നതിന് തമിഴ്‌നാട്ടിൽ നിന്ന് നടൻ രജനികാന്തും പരിഗണനയിൽ. സംഗീത സംവിധായകൻ ഇളയരാജ, ബിസിനസുകാരായ സോഹോ, കോർപറേഷൻ സിഇഒ ശ്രീധർ വേമ്പു, നടിയും ബിജെപി നേതാവുമായ ഖുശ്‌ബു തുടങ്ങിയവരുടെ പേരുകളും പരിഗണനയിലുണ്ട്.
കലാരംഗത്ത് നിന്നുള്ളവർ എന്ന നിലയിലാണ് രജനിയെയും ഇളയരാജയെയും പരിഗണിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി നല്ല ബന്ധം പുലർത്തുന്ന രജനികാന്ത് കശ്‌മീർ വിഷയത്തിൽ ഇരുവരെയും പരസ്യമായി പ്രശംസിച്ചിരുന്നു. മോദിയും അമിത് ഷായും അർജുനനും കൃഷ്‌ണനും ആണെന്നാണ് രജനി പറഞ്ഞിരുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ പുസ്‌തകത്തിന്റെ ആമുഖത്തിൽ മോദിയെ ഡോ. ബിആർ അംബേദ്‌കറുമായാണ് ഇളയരാജ താരതമ്യം ചെയ്‌തത്. ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഈ മാസം 24ന് രാജ്യസഭയിലെ കാലാവധി അവസാനിക്കുന്ന സുബ്രഹ്‍മണ്യ സ്വാമിക്ക് പകരം തമിഴ്‌നാട്ടിൽ നിന്നുതന്നെയുള്ള മറ്റൊരാളെ നാമനിർദ്ദേശം ചെയ്യുമെന്നാണ് കരുതുന്നത്. ഇതിനായി തമിഴ്‌നാട്ടിലെ മുതിർന്ന ബിജെപി നേതാക്കളായ മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്‌ണൻ, എച്ച് രാജ എന്നിവരുടെ പേരും ഉയർന്നിട്ടുണ്ട്.
Most Read: കാവ്യാ മാധവന് പുതിയ നോട്ടീസ് നൽകാൻ ക്രൈം ബ്രാഞ്ച്; ഉടൻ ഹാജരാകണം