ന്യൂ ഡെൽഹി: കേരളത്തിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നും അൽ-ഖ്വയ്ദ ബന്ധം ആരോപിച്ച് എൻഐഎ അറസ്‌റ്റ് ചെയ്‌ത ഒൻപത് പേരെയും നാളെ കോടതിയിൽ ഹാജരാക്കും. ഡെൽഹിയിലെ പാട്യാല ഹൗസ് കോടതിയിലാണ് ഹാജരാക്കുക. ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ എൻഐഎ ആവശ്യപ്പെടും.
ഇന്ന് പുലർച്ചയോടെ ഡെൽഹിയിൽ എത്തിച്ച ഇവരെ രഹസ്യ കേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇവരുടെ മെഡിക്കൽ പരിശോധന രാവിലെ പൂർത്തിയാക്കിയിരുന്നു. കേരളത്തിലും പശ്ചിമ ബംഗാളിലും സർക്കാർ അർധസൈനിക കേന്ദ്രങ്ങളിൽ ജാഗ്രത വേണമെന്ന് എൻഐഎ മുന്നിറിയിപ്പ് നൽകിയിട്ടുണ്ട്.
ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ പേരിലേക്ക് എത്തിച്ചേരാനാകുമെന്നാണ് എൻഐഎയുടെ കണക്കുകൂട്ടൽ. ഇവരിൽ നിന്ന് പിടികൂടിയ ഡിജിറ്റൽ തെളിവുകളുടെ അടക്കം പരിശോധന നടത്തുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ ഇടങ്ങളിൽ പരിശോധന നടത്തുന്നതായി എൻഐഎ വൃത്തങ്ങൾ അറിയിച്ചു.
പ്രതികൾക്ക് ലഭിച്ച പ്രാദേശിക സഹായത്തിന്റെ വിവരങ്ങൾ എൻഐഎ ശേഖരിച്ചിരുന്നു. സാമ്പത്തിക സഹായം നൽകിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കേരളത്തിലടക്കം കൂടുതൽ അറസ്‌റ്റുകൾ ഇനിയും ഉണ്ടായേക്കാമെന്നാണ് എൻഐഎ വൃത്തങ്ങൾ നൽകുന്ന സൂചന.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ രാജ്യത്തിന്റെ 12 ഇടങ്ങളിലായി നടത്തിയ റെയ്‌ഡിലാണ് അൽ-ഖ്വയ്ദ ബന്ധം സംശയിക്കപ്പെടുന്ന ഒൻപത് പേർ എൻഐഎയുടെ പിടിയിലായത്. പശ്ചിമബംഗാളിലെ മൂർഷിദാബാദിൽ നിന്ന് ആറും എറണാകുളത്ത് നിന്ന് മൂന്നു പേരുമാണ് പിടിയിലായത്. ബംഗാൾ സ്വദേശികളായ മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈൻ എന്നിവരാണ് കേരളത്തിൽനിന്നും പിടിയിലായ മൂന്ന് പേർ.
Also Read: ഇന്ത്യയില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ ഒരു ശതമാനം മാത്രം