ഡെൽഹി: കർഷക പ്രക്ഷോഭത്തെ നേരിടാൻ തയ്യാറെടുത്ത് ഹരിയാന സർക്കാർ. ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ പ്രക്ഷോഭത്തിലുള്ള കർഷകർ നാളെ മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥന്റെ വസതി ഉപരോധിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ സമരത്തെ നേരിടാന്‍ 3,000ത്തോളം സായുധ പോലീസിനെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്.
മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെതിരെ പ്രതിഷേധിച്ച 350ഓളം കർഷകർക്ക് എതിരെ ഹിസാർ പോലീസ് കഴിഞ്ഞ ദിവസം ക്രിമിനൽ കുറ്റം ചുമത്തി കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. വധശ്രമം, കലാപമുണ്ടാക്കൽ, പകർച്ചവ്യാധി നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തത്.
ഇതേ തുടര്‍ന്നാണ് കേസെടുക്കാൻ നിർദ്ദേശം നൽകിയ പോലീസ് ഐജിയുടെ ഹിസാറിലെ വസതി ഉപരോധിക്കാൻ കർഷകര്‍ തീരുമാനിച്ചത്. ഹിസാറിലെ സാഹചര്യങ്ങൾ വിലയിരുത്താന്‍ ഇന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥർ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് 3,000ത്തോളം സായുധ പോലീസിനെ സമരത്തെ നേരിടാൻ നിയോഗിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ ആറു മാസമായി പ്രക്ഷോഭത്തിലാണ് കർഷകർ. മെയ് 26ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കാനാണ് കർഷകരുടെ തീരുമാനം. മൂന്നു നിയമങ്ങളും പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് കർഷകരുടെ ഉറച്ച തീരുമാനം. എന്നാല്‍, നിയമങ്ങൾ പിൻവലിക്കില്ലെന്നും മാറ്റങ്ങൾ വരുത്താമെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.
Also Read: കൊലപാതക കേസ്; ഗുസ്‌തി താരം സുശീൽ കുമാറിനെ റിമാൻഡ് ചെയ്‌തു