ന്യൂഡെൽഹി: മാവോവാദികളെ നേരിടാനുള്ള സിആർപിഎഫിന്റെ പ്രത്യേക സേനാ വിഭാഗമായ കോബ്രയിൽ ഇനി വനിതകളും. സേനയുടെ ആറു മഹിളാ ബറ്റാലിയനുകളിൽ നിന്ന് തിരഞ്ഞെടുത്ത 34 വനിതാ ഉദ്യോഗസ്‌ഥർ ഉൾപ്പെട്ട വിഭാഗം നിലവിൽ വന്നതായി സിആർപിഎഫ് പത്രക്കുറിപ്പിൽ അറിയിച്ചു. ലോകത്തിലെ തന്നെ ആദ്യ സമ്പൂർണ വനിതാ കമാൻഡോ സംഘമാണിതെന്നും സിആർപിഎഫ് പറയുന്നു.
കോബ്രയിലെ പുരുഷ കമാൻഡോകൾക്ക് നൽകുന്ന അതേ പരിശീലനമാണ് വനിതകൾക്കും നൽകുന്നത്. വനമേഖലകളിൽ സൈനികനീക്കം നടത്താൻ മൂന്നു മാസത്തെ പ്രത്യേക പരിശീലനം നൽകിയശേഷം ഇവരെ മാവോവാദി മേഖലകളിൽ നിയമിക്കും.
ഹരിയാനയിലെ കാദർപുർ സിആർപിഎഫ് ക്യാമ്പിൽ നടന്ന ചടങ്ങിലാണ് വനിതാ വിഭാഗത്തെ കോബ്രയുടെ ഭാഗമാക്കിയത്. സിആർപിഎഫ് ഡയറക്‌ടർ ജനറൽ എപി മഹേശ്വരി ചടങ്ങിൽ പങ്കെടുത്തു.
2009ലാണ് സിആർപിഎഫ് വനാന്തർഭാഗത്തെ കമാൻഡോ ഓപ്പറേഷനുകളിൽ പ്രത്യേക പരിശീലനം ലഭിച്ച കമാൻഡോ ബറ്റാലിയൻ ഫോർ റസല്യൂട്ട് ആക്ഷൻ (കോബ്ര) രൂപീകരിക്കുന്നത്. നിലവിൽ 10 ബറ്റാലിയനുകളിലായി 12,000 കമാൻഡോകളാണ് ഉള്ളത്. ഇവരിൽ ഭൂരിഭാഗത്തെയും നിയോഗിച്ചിരിക്കുന്നത് ഛത്തീസ്ഗഢിലെ മാവോവാദി മേഖലകളിലാണ്. കൂടാതെ കുറച്ചുപേരെ വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ ആഭ്യന്തര പ്രക്ഷോഭകരെ നേരിടാനും നിയോഗിച്ചിരിക്കുന്നു.
Read Also: എംഎസ്എംഇ വിഹിതം ജിഡിപിയുടെ 40 ശതമാനമാക്കി ഉയർത്തും; നിതിൻ ഗഡ്‌കരി