റിയാദ്: കോവിഡ് പ്രതിസന്ധിയിൽ മൂന്ന് മാസത്തിനിടെ തൊഴിൽ നഷ്‌ടപ്പെട്ടത് നാലു ലക്ഷം പേർക്കെന്ന് റിപ്പോർട്ട്. ഇതിൽ 2.84 ലക്ഷം വിദേശികളും 1.16 ലക്ഷം സ്വദേശികളുമാണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് സൂചിപ്പിക്കുന്നു. കോവിഡ് പ്രതിസന്ധി കാരണം 36,000 പേരെയാണ് ടെര്‍മിനേറ്റ് ചെയ്‌തത്. കോവിഡ് സാഹചര്യത്തില്‍ തൊഴിലാളികളെ പിരിച്ചു വിടാന്‍ ദേശീയ തൊഴില്‍ നിയമത്തില്‍ നേരത്തെ ഭേദഗതി വരുത്തിയിരുന്നു.
ഈ വർഷം രണ്ടാം പാദത്തിലെ മാത്രം കണക്കാണ് ഇത്. ശമ്പളം വെട്ടിക്കുറച്ചത് ഉൾപ്പെടെ വിവിധ കാരണത്താൽ 60,000 വിദേശികളും 53,000 സ്വദേശികളും ജോലി രാജിവച്ചു എന്നും കണക്കുകൾ വ്യക്തമാക്കുന്നു. കമ്പനികൾ തൊഴിൽ കരാർ പുതുക്കാതെ ജോലി നഷ്‌ടപ്പെട്ടവരും നിരവധിയാണ്. നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്കാണ് കൂടുതലും തൊഴിൽ നഷ്‌ടപ്പെട്ടത്. ചെറുകിട, ഇടത്തരം സംരംഭങ്ങളിലെ ജീവനക്കാർക്കും ജോലി നഷ്‌ടമായിട്ടുണ്ട്.
സ്വദേശിവൽക്കരണം മൂലം തൊഴിൽ നഷ്‌ടപ്പെട്ടവർക്കു പുറമെയുള്ള കണക്കാണ് ഇത്. കോവിഡ് കാലയളവിലാണ് സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്‌മ നിരക്ക് 15.4% ആയി വർദ്ധിച്ചതും. ഒന്നാം പാദത്തിൽ 11.8% ആയിരുന്നു തൊഴിലില്ലായ്‌മ നിരക്ക്. സൗദിയിലെ 1,36,30,454 ജോലിക്കാരിൽ 23.3 % സ്വദേശികളും 76.7% വിദേശികളുമാണ്.
Also Read: കോവിഡ് സുരക്ഷാ വീഴ്‌ച; ദുബൈയിൽ 17 കടകൾക്ക് പിഴ
അതേസമയം, കോവിഡ് വ്യാപനം കുറഞ്ഞ് സാധാരണ നിലയിലേക്ക് തിരിച്ചു വരുന്നതിനാൽ സമ്പദ് വ്യവസ്ഥ കൂടുതൽ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് സൗദി.