ഇന്ത്യയിലെ തങ്ങളുടെ വരിക്കാരുടെ എണ്ണം 40 കോടി കവിഞ്ഞെന്ന് റിലയൻസ് ജിയോ. ഇതോടെ രാജ്യത്തുടനീളം ഇത്രയും വരിക്കാരുള്ള ആദ്യത്തെ ടെലികോം സേവന ദാതാവായി മാറിയിരിക്കുകയാണ് ജിയോ. ഇതര ടെലികോം കമ്പനികളായ വിഐ, എയർടെൽ തുടങ്ങിയ കമ്പനികളെക്കാൾ വേഗത്തിൽ പുതിയ വരിക്കാരെ ചേർക്കാൻ കഴിഞ്ഞതാണ് ജിയോയുടെ നേട്ടം.
നിലവിൽ 405.5 മില്യൺ (40.56 കോടി) വരിക്കാരാണ് റിലയൻസ് ജിയോക്കുള്ളത്. അവസാനത്തെ ക്വാർട്ടറിൽ 13.96 ശതമാനം വളർച്ച രേഖപ്പെടുത്താൻ ജിയോക്ക് സാധിച്ചു. പുതിയ 73 ലക്ഷം വരിക്കാരെയാണ് ഈ കാലയളവിൽ കമ്പനി സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ഇതേ സമയം 35.59 വരിക്കാരായിരുന്നു ജിയോക്ക് ഉണ്ടായിരുന്നത്.
Read also: ആദ്യ ജെയിംസ് ബോണ്ട് ഷോൺ കോണറിക്ക് വിട
അതേസമയം ജിയോയുടെ ലാഭവും വർധിച്ചിട്ടുണ്ട്. മൂന്നിരട്ടിയായാണ് കമ്പനിയുടെ ലാഭം വർധിച്ചിരിക്കുന്നത്. സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ 12.85 ശതമാനം ലാഭമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2,844 കോടി രൂപയാണ് കമ്പനിക്ക് ലാഭം കിട്ടുന്നത്. ഒരു ഉപയോക്‌താവിൽ നിന്നും ശരാശരി ലഭിക്കുന്ന വരുമാനം 140.3 രൂപയിൽ നിന്നും 145 രൂപയായും വർധിച്ചിട്ടുണ്ട്.