തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമല്ല സിപിഎം നേതാക്കളും ബിജെപിയിലേക്ക് വരുമെന്ന് ബിജെപി നേതാവ് എംടി രമേശ്. ഇതിനകം പല സിപിഎം നേതാക്കളും ബിജെപി സ്‌ഥാനാർഥികൾ ആയല്ലോയെന്നും എംടി രമേശ് ചോദിച്ചു. ബിജെപിക്ക് 42 എംഎല്‍എമാരെ ലഭിച്ചാല്‍ സർക്കാരുണ്ടാക്കാന്‍ സിപിഎം എംഎല്‍മാരും പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയത്തിൽ കേരളത്തിലെ സിപിഎമ്മിനും കേന്ദ്രത്തിലെ സിപിഎമ്മിനും രണ്ടു നിലപാടാണോ? കേരളത്തിലെ വിശ്വാസികളെ വിഡ്ഢികളാക്കാനാണോ സിപിഎം ശ്രമിക്കുന്നത്. സിപിഎമ്മിന്റേത് വഞ്ചനപരമായ നിലപാട് ആണ്. ലീഗിന് വേണ്ടി യെച്ചൂരി ക്യാംപയിൻ നടത്താൻ പോകുന്നു. ലീഗ് വർഗീയ പാർട്ടിയാണോ എന്ന ചോദ്യത്തിന് യെച്ചൂരി ഉത്തരം പറയുന്നില്ലെന്നും രമേശ് പറഞ്ഞു.
പിണറായി കോഴിക്കോട് ജില്ലയിൽ പ്രചാരണത്തിനായി കൊടുവള്ളി തിരഞ്ഞെടുത്തത് എന്തിനാണ്? സ്വർണക്കടത്ത് സംഘത്തിന്റെ ഇടനിലക്കാരൻ സ്‌ഥാനാർഥി ആയതു കൊണ്ടാണോ മുഖ്യമന്ത്രി കൊടുവള്ളിയിൽ പ്രചാരണത്തിന് ഇറങ്ങിയത്. അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വവുമായി സിപിഎം ഉണ്ടാക്കിയ ധാരണ പ്രകാരമാണ് ധർമ്മടത്ത് ഇതുവരെ കോൺഗ്രസ് സ്‌ഥാനാർഥിയെ നിർത്താത്തതെന്നും രമേശ് കുറ്റപ്പെടുത്തി.
കോലീബി സഖ്യം രഹസ്യമല്ലെന്നും എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും രമേശ് തുറന്ന് സമ്മതിച്ചു. പരസ്യമായി തന്നെയാണ് മൽസരിച്ചതെന്നും അദ്ദേഹം പറഞ്ഞു. വടകരയിലും ബേപ്പൂരിലും പരാജയപ്പെട്ട മോഡലാണ് കോണ്‍ഗ്രസ്–ലീഗ്–ബിജെപി എന്ന കോലീബി. എന്നാല്‍ നിലവില്‍ ഇതിന് പ്രസക്‌തിയില്ലെന്നും രമേശ് കൂട്ടിച്ചേർത്തു.
മുൻപ് സിപിഎമ്മുമായും സഖ്യമുണ്ടായിരുന്നു. അന്ന് ഉദുമയിൽ കെജി മാരാറിന്റെ ഏജന്ററായിരുന്നു പിണറായി വിജയൻ. ഇതൊന്നും പറയാതെ ഇപ്പോൾ ഈ സഖ്യത്തെ കുറിച്ച് പറയുന്നത് വിഷയ ദാരിദ്ര്യത്തെ തുടർന്നാണെന്നും രമേശ് പറഞ്ഞു.
Also Read: വോട്ടർ പട്ടികയിൽ പേരുകൾ ആവർത്തിച്ചെന്ന ആരോപണം; തഹസീൽദാറോട് റിപ്പോർട് തേടി കളക്‌ടർ