തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡിനെ തുടർന്ന് മാതാപിതാക്കളെ നഷ്‌ടപ്പെട്ട് അനാഥരായത് 42 കുട്ടികൾ. സർക്കാർ നടത്തിയ കണക്കെടുപ്പിലാണ് ഇവരെ കണ്ടെത്തിയത്. അനാഥരായ കുട്ടികളുടെ വിവരങ്ങൾ കേന്ദ്രസർക്കാരിന് കൈമാറി. കൂടാതെ ഉടൻ തന്നെ സുപ്രീം കോടതിക്ക് വിവരം കൈമാറുമെന്നും സംസ്‌ഥാന സർക്കാർ വ്യക്‌തമാക്കി.
മാതാപിതാക്കളെ രണ്ടുപേരെയും നഷ്‌ടമായ കുട്ടികൾക്കൊപ്പം, കോവിഡ് ബാധിച്ച് മാതാപിതാക്കളിൽ ഒരാളെ നഷ്‌ടമായ 980 കുട്ടികളും സംസ്‌ഥാനത്തുണ്ട്. കോവിഡിനെ തുടർന്ന് അനാഥരായ കുട്ടികൾ നിലവിൽ രണ്ട് തരത്തിലാണ്. ഒന്ന് മാതാവും പിതാവും കോവിഡ് ബാധിച്ച് മരിച്ചവർ. മറ്റൊന്ന് മാതാപിതാക്കളിൽ ഒരാൾ നേരത്തെ തന്നെ നഷ്‌ടപ്പെട്ടു, നിലവിൽ കോവിഡ് ബാധിച്ച് രണ്ടാമത്തെയാളും മരിച്ചവർ.
ജില്ലാ ശിശു സംരക്ഷണ ഓഫിസർമാർ നടത്തിയ പരിശോധനയുടെ അടിസ്‌ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ ബാൽ സുരക്ഷാ പോർട്ടലിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്‌തു. കൂടാതെ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനും വിവരങ്ങൾ കൈമാറിയിട്ടുണ്ട്. അനാഥരായ കുട്ടികളുടെ വ്യക്‌തിഗത വിവരങ്ങൾ പിന്നീട് സമർപ്പിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
നിലവിൽ കോവിഡിനെ തുടർന്ന് അനാഥരായ കുട്ടികൾക്ക് 3 ലക്ഷം രൂപ ഒറ്റതവണയായി നൽകുമെന്നും, ശേഷം 18 വയസ് പൂർത്തിയാകുന്നത് വരെ പ്രതിമാസം 2,000 രൂപയും, ബിരുദം വരെയുള്ള വിദ്യാഭ്യാസവും സർക്കാർ ഏറ്റെടുക്കുമെന്നും സംസ്‌ഥാന സർക്കാർ വ്യക്‌തമാക്കിയിട്ടുണ്ട്.
Read also : തനിക്കെതിരായ പ്രചാരണത്തിന് പിന്നിൽ രാജ്യവിരുദ്ധ ശക്‌തികൾ; ബാബാ രാംദേവ്