തിരുവനന്തപുരം: നാല്‍പ്പത്തി നാലാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നിവിന്‍ പോളി(മൂത്തോന്‍) മികച്ച നടനായും മഞ്‌ജു വാര്യര്‍( പ്രതി പൂവന്‍ കോഴി) മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത ‘ജെല്ലിക്കെട്ടാ’ണ് മികച്ച സിനിമ. ലിജോക്കു തന്നെയാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരവും. അതേസമയം ‘മൂത്തോന്‍’ എന്ന സിനിമയിലൂടെ മികച്ച സംവിധായകക്കുള്ള പുരസ്‌കാരം ഗീതു മോഹന്‍ദാസ് സ്വന്തമാക്കി.
സിനിമക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച് നല്‍കുന്ന ‘ചലച്ചിത്ര രത്ന‘ പുരസ്‌കാരത്തിന് മുതിര്‍ന്ന സംവിധായകന്‍ ഹരിഹരനും ‘ക്രിട്ടിക്‌സ് ജൂബിലി‘ പുരസ്‌കാരത്തിന് നടന്‍ മമ്മൂട്ടിയും അര്‍ഹരായി. ദക്ഷിണേന്ത്യയില്‍ വര്‍ഷങ്ങളായി മികവുറ്റ അഭിനയശൈലി കാഴ്‌ച വെച്ചതിനാണ് മമ്മൂട്ടിക്ക് അവാർഡ് നല്‍കുന്നത്.
ഛായാഗ്രാഹകന്‍ എസ്. കുമാര്‍, സംവിധായകനും കലാ സംവിധായകനുമായ നേമം പുഷ്‌പരാജ്, നടി സേതുലക്ഷ്‌മി, നാന ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹന്‍ എന്നിവര്‍ ‘ചലച്ചിത്ര പ്രതിഭ‘ പുരസ്‌കാരം കരസ്‌ഥമാക്കി.
ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ജോര്‍ജ് ഓണക്കൂറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. തേക്കിന്‍കാട് ജോസഫ് , എ. ചന്ദ്രശേഖരന്‍ എന്നിവരായിരുന്നു മറ്റ് ജൂറിയംഗങ്ങള്‍. ജൂറിയുടെ പരിഗണനയിലെത്തിയത് ആകെ നാല്‍പ്പത് ചിത്രങ്ങളായിരുന്നു.
മറ്റ് പുരസ്‌കാരങ്ങള്‍:
മികച്ച സഹനടന്‍: വിനീത് ശ്രീനിവാസന്‍ (തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍), ചെമ്പന്‍ വിനോദ് (ജെല്ലിക്കെട്ട്, പൊറിഞ്ചു മറിയം ജോസ്), മികച്ച സഹനടി: സ്വാസിക (വാസന്തി), മികച്ച തിരക്കഥാകൃത്ത്: സജിന്‍ ബാബു (ബിരിയാണി), മികച്ച ഗാനരചയിതാവ്: റഫീഖ് അഹമ്മദ് (ശ്യാമരാഗം), മികച്ച സംഗീത സംവിധാനം: ഔസേപ്പച്ചന്‍ (എവിടെ), മികച്ച പിന്നണി ഗായകന്‍: വിജയ് യേശുദാസ്(പതിനെട്ടാംപടി, ശ്യാമരാഗം), മികച്ച പിന്നണി ഗായിക: മഞ്‌ജരി (മാര്‍ച്ച് രണ്ടാം വ്യാഴം), മികച്ച ഛായാഗ്രാഹകന്‍: ഗിരീഷ് ഗംഗാധരന്‍ (ജെല്ലിക്കെട്ട്), മികച്ച ജനപ്രിയ ചിത്രം: തണ്ണീര്‍മത്തന്‍ ദിനങ്ങള്‍.
Read Also: ഒരു വിദേശ താരത്തെ കൂടി ടീമിലെത്തിച്ച് ബ്‌ളാസ്‌റ്റേഴ്‌സ്