അബുദാബി: കോവിഡ് പരിശോധന നടത്താത്ത മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് പിഴ ഈടാക്കി അബുദാബി. അതിർത്തി കടന്ന് അബുദാബിയിൽ തിരിച്ചെത്തി ആറാം ദിവസം കോവിഡ് പരിശോധന നടത്താത്ത ട്രക്ക്, പിക്കപ് ഡ്രൈവർമാർ ഉൾപ്പെയുള്ളവർക്കാണ് പിഴ ചുമത്തിയത്. 5000 ദിർഹമാണ് ഇവർക്കു മേൽ പിഴ ചുമത്തിയത്.
വിതരണ മേഖലകളിൽ ജോലി ചെയ്യുന്ന ട്രക്ക്, ട്രെയ്‌ലർ, ത്രി ടൺ പിക്കപ് വാഹനങ്ങൾക്ക് അതിർത്തി കടക്കാൻ ഇളവുണ്ട്. എന്നാൽ അബുദാബിയിൽ തിരിച്ചെത്തി ആറാം ദിവസം ഇവർ പിസിആർ ടെസ്‌റ്റ് എടുക്കണമെന്നാണ് ഉത്തരവ്. ഇക്കാര്യം അറിയാതെ കോവിഡ് പരിശോധന നടത്താതിരുന്ന മലയാളികൾ അടക്കം നിരവധി ഡ്രൈവർമാർക്കാണ് പിഴ അടക്കണമെന്ന സന്ദേശം ലഭിച്ചത്.
Also Read: ഏഷ്യയുടെ പുതിയ ഫുട്‌ബോള്‍ കേന്ദ്രം; എഎഫ്‌സി ചാംപ്യന്‍സ് ലീഗ് ഫൈനലും ഖത്തറില്‍
കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ എണ്ണം വർധിച്ചതിനാൽ അതിർത്തിയിലെ പരിശോധനയും കർശനമാക്കിയിട്ടുണ്ട്. വിതരണ മേഖലയിൽ ജോലി ചെയ്യുന്നവരോടും അതിർത്തിയിൽ പരിശോധനാ റിപ്പോർട്ട് ചോദിച്ചു തുടങ്ങി. ഭക്ഷ്യവിതരണ മേഖലകളിലുള്ളവരും ഇതിൽ ഉൾപ്പെടും.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ എത്തിയ ത്രി ടൺ പിക്കപ് ഡ്രൈവറെ കഴിഞ്ഞ ദിവസം അതിർത്തിയിൽ നിന്നു തിരിച്ചയച്ചിരുന്നു. വ്യക്‌തികളുടെയും സമൂഹത്തിന്റെയും സുരക്ഷ കണക്കിലെടുത്താണ് പരിശോധന കർശനമാക്കിയതെന്ന് അധികൃതർ അറിയിച്ചു.