ബെംഗളൂരു: ഷിരാലക്കോപ്പ താലൂക്കിലെ ശിവമോഗ ജില്ലയിൽ ഹിജാബ് നിയന്ത്രണങ്ങൾക്ക് എതിരെ പ്രതിഷേധം നടത്തിയ കർണാടക സ്‌കൂളിലെ 58 വിദ്യാർഥിനികളെ സസ്‌പെൻഡ് ചെയ്‌തു. ക്‌ളാസ് മുറിയിൽ ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിനികൾ പ്രതിഷേധിച്ചിരുന്നു. “ഹിജാബ് ഞങ്ങളുടെ അവകാശമാണ്, മരിക്കാനും തയ്യാറാണ്, പക്ഷേ ഹിജാബ് ഉപേക്ഷിക്കില്ല,”- വിദ്യാർഥിനികൾ പറഞ്ഞു.
സസ്‌പെൻഷൻ പിൻവലിക്കുന്നത് വരെ വിദ്യാർഥിനികളെ ക്യാമ്പസ് വളപ്പിൽ പ്രവേശിപ്പിക്കില്ല. അതേസമയം, മറ്റ് പ്രതിഷേധക്കാർക്ക് എതിരെയും സിആർപിസി സെക്ഷൻ 144 പ്രകാരമുള്ള നിരോധന ഉത്തരവുകൾ ലംഘിച്ചതിന് കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്‌ച, സിആർപിസി സെക്ഷൻ 144 പ്രകാരം ശിവമോഗ ജില്ലാ അതോറിറ്റി പുറപ്പെടുവിച്ച നിരോധന ഉത്തരവുകൾ ലംഘിച്ചതിന് ഒമ്പത് പേർക്കെതിരെ കേസെടുത്തു.
ബുർഖ ധരിച്ച മുസ്‌ലിം പെൺകുട്ടികളെ ക്യാമ്പസിനകത്ത് പ്രവേശിപ്പിക്കാത്തതിന് പിയു കോളേജ് അധികൃതർക്കെതിരെ ജില്ലാ ആസ്‌ഥാനത്ത് പ്രതിഷേധിച്ചവർക്ക് എതിരെയാണ് കേസ് എടുത്തത്.
അതിനിടെ ഹിജാബ് ധരിക്കരുതെന്നും ഏതെങ്കിലും മതചിഹ്‌നം പ്രദർശിപ്പിക്കരുതെന്നും ആവശ്യപ്പെട്ടതിനെ തുടർന്ന് തുമാകൂരിലെ ഒരു സ്വകാര്യ പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലെ ഗസ്‌റ്റ് ലക്‌ചറർ രാജിവച്ചു. മൂന്ന് വർഷമായി സ്വകാര്യ കോളേജിൽ ഇംഗ്ളീഷ് ക്‌ളാസ് എടുക്കുന്ന ചാന്ദിനി ആണ് രാജിവച്ചത്. കോളേജ് പ്രിൻസിപ്പാൾ ഓഫിസിലേക്ക് വിളിച്ചു വരുത്തി ഹിജാബോ മറ്റ് മത ചിഹ്‌നങ്ങളോ ധരിച്ച് ആരും ക്യാമ്പസിൽ വരരുതെന്ന ഉത്തരവുണ്ടെന്ന് പറഞ്ഞു. ഇക്കാരണത്താലാണ് രാജിയെന്നും ചാന്ദിനി പറഞ്ഞു. എന്നാൽ, അങ്ങനെയൊരു പ്രശ്‌നമില്ലെന്ന് പറഞ്ഞ് കോളേജ് മാനേജ്‌മെന്റ് ആരോപണം നിഷേധിച്ചു.
അതേസമയം, ഹിജാബ് നിരോധനത്തിന് എതിരെ സമർപ്പിച്ച ഹരജിയിൽ കർണാടക ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. വിഷയത്തിൽ ഇന്നലെയും രൂക്ഷമായ വാദമാണ് കോടതിയിൽ അരങ്ങേറിയത്. ഹിജാബ് ഇസ്‌ലാം മതത്തിലെ ഒഴിച്ചുകൂടാനാവാത്ത ആചാരമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ഹിജാബ് നിരോധനം മത സ്വാതന്ത്ര്യത്തിൻമേല്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശം ലംഘിക്കുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ഹിജാബ് മതാചാരമല്ലെന്നും വിഷയത്തില്‍ സര്‍ക്കാരെടുത്ത തീരുമാനം ശരിയാണെന്നും അഡ്വ. ജനറല്‍ വാദിച്ചു. സ്‌കൂളുകളില്‍ ഹിജാബ് നിരോധിക്കുന്നതിലൂടെ മതപരമായ സ്വാതന്ത്ര്യത്തില്‍ ഇടപെടുകയല്ല മറിച്ച് മതേതരത്വം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ വാദം. ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ കോളേജ് വിദ്യാർഥിനികളാണ് ഹരജി നല്‍കിയിരിക്കുന്നത്.
Most Read: കാഴ്‌ചയിൽ കുഞ്ഞൻ, ഭാരത്തിൽ കേമൻ; ചില്ലറക്കാരനല്ല ഈ ‘സ്‌ട്രോബെറി’