കോഴിക്കോട്: ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി 6.65 ലക്ഷത്തിന്റെ കുഴല്‍പണവുമായി രണ്ടുപേർ പിടിയിൽ. കൊടുവള്ളി, പൂനൂര്‍ എന്നിവിടങ്ങളില്‍ നിന്നായാണ് 6,65,500 രൂപയുടെ കുഴല്‍പണം കോഴിക്കോട് റൂറല്‍ എസ്‌പി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേർ അറസ്‌റ്റിലായി.
4,47,000 രൂപയുമായി അവിലോറ നാടികല്ലിങ്ങല്‍ വീട്ടില്‍ ഫൈസല്‍ (35) ആണ് പിടിയിലായത്. കൊടുവള്ളി ഇൻസ്‌പെക്‌ടർ ടി ദാമോദരനും സംഘവുമാണ് ഇയാളെ പാലക്കുറ്റിക്ക് സമീപത്ത് നിന്ന് ഞായറാഴ്‌ച 12 മണിക്ക് പിടികൂടിയത്.
കൊടുവള്ളി, താമരശ്ശേരി, ബാലുശ്ശേരി എന്നിവിടങ്ങളില്‍ വിതരണം ചെയ്യാനുള്ള പണം ഫൈസലിന്റെ അടിവസ്‌ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കൊടുവള്ളിയിലെ പ്രമുഖ ജ്വല്ലറിയില്‍ നിന്നും വിതരണം ചെയ്യാന്‍ കൊണ്ട് പോകമ്പോഴാണ് ഫൈസല്‍ പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
ഇതിന് പിന്നാലെ ഇന്ന് ഉച്ചക്ക് ഒരു മണിയോടെ പൂനൂരില്‍ നിന്നാണ് കുഴല്‍പണവുമായി തച്ചംപൊയില്‍ വയകേരിപറമ്പില്‍ ഷബീറി(34)നെ ബാലുശ്ശേരി എസ്‌ഐ കെ പി സതീഷ് പിടികൂടിയത്. 2,15,500 രൂപയാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.
താമരശ്ശേരി ഡിവൈഎസ്‌പി എന്‍സി സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐമാരായ രാജീവ് ബാബു, സുരേഷ്, കെ ഗംഗാധരന്‍, വിനോദ്, എഎസ്‌ഐമാരായ പ്രദീപന്‍, യൂസഫ്, ഷാജി, സജീഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
Malabar News: നന്ദകുമാറിനെ വിയർപ്പിക്കാൻ എഎം രോഹിത്; പോരാട്ടവീര്യമുള്ള യുവരക്‌തം