പൊന്നാനി: ആഴ്ചകൾ നീണ്ടുനിന്ന അനിശ്ചിതത്വം മറികടന്ന് പൊന്നാനിക്ക് കരുത്തുറ്റ വേട്ടക്കാരനെ നൽകി കോൺഗ്രസ് നേതൃത്വം. കോളേജ് പഠന കാലത്ത് കെഎസ്യുവിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ എഎം രോഹിത് എന്ന 35കാരൻ എൽഡിഎഫ് എതിരാളിയായ നന്ദകുമാറിനെ വിയർപ്പിക്കുമെന്ന് നിരീക്ഷകർ.
18 കൊല്ലം നീണ്ടുനിൽക്കുന്ന രാഷ്ട്രീയ പ്രവർത്തന അനുഭവങ്ങൾ, യുവ സമൂഹത്തിനിടയിലെ വേരോട്ടം, വിദ്യഭ്യാസകാലം മുതലുള്ള സൗഹൃദങ്ങളുടെ ആഴം, പാർട്ടിക്കകത്ത് എതിരാളികൾ ഇല്ലാത്ത വ്യക്തിത്വം, മതേതര ചിന്തയും ജനാധിപത്യബോധവും രക്തത്തിലോടുന്ന പാരമ്പര്യം, കാര്യകാരണ സഹിതം ഫാസിസത്തെ എതിർക്കുന്ന യുവനേതാവ്, വിദ്യാസമ്പന്നൻ എന്നിങ്ങനെ നിരവധി വിശേഷണങ്ങൾക്ക് അർഹനായ എഎം രോഹിത് മണ്ഡലത്തിലെ ബിജെപിയുടെ വളർച്ചക്ക് പ്രഹരമേൽപ്പിച്ചു കൊണ്ട് എൽഡിഎഫിൽ നിന്ന് സീറ്റ് തിരിച്ചുപിടിക്കും എന്നാണ് എതിരാളികൾ പോലും പറയുന്നത്.
1957ലാണ് പൊന്നാനി നിയമസഭാ മണ്ഡലം നിലവിൽ വന്നത്. പൊന്നാനി നഗരസഭയും പൊന്നാനി താലൂക്കിലെ ആലംകോട്, മാറഞ്ചേരി, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയംകോട്, എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്നതാണ് പൊന്നാനി നിയമസഭാമണ്ഡലം. സിപിഎം നേതാവും നിയമസഭാ സ്പീക്കറുമായ പി ശ്രീരാമകൃഷ്ണനാണ് മണ്ഡലത്തിലെ നിലവിലെ എംഎൽഎ.
2011, 2016 എന്നീ വർഷങ്ങളിൽ തുടർച്ചയായി ശ്രീരാമകൃഷ്ണനാണ് ഇവിടെ വിജയിച്ചത്. ആദ്യ വിജയവിഹിതം 57,615 വോട്ടുകളും രണ്ടാമത്തേതിൽ അഥവാ 2011ലെ വോട്ടുവിഹിതം 69,332 ആയി വർധിപ്പിച്ചുകൊണ്ടാണ് ശ്രീരാമകൃഷൻ പൊരുതികയറിയത്. രണ്ടുതവണയും കോൺഗ്രസിലെ പിടി അജയ് മോഹനനെയാണ് പരാജയപ്പെടുത്തിയത്. ഇത്തവണ ശ്രീരാമകൃഷ്ണന് പകരം സംസ്ഥാന കമ്മിറ്റി അംഗവും ദേശീയനേതാവുമായ പി നന്ദകുമാറിനെയാണ് സിപിഎം കളത്തിൽ ഇറക്കിയിരിക്കുന്നത്.
“പി നന്ദകുമാർ പാർട്ടിക്കുള്ളിലെ അനേകം അടിയൊഴുക്കുകൾ മറികടന്നാണ് പൊന്നാനിയിൽ സ്ഥാനാർഥിയായത്. നന്ദകുമാറിനെ പൊന്നാനിയിൽ നിറുത്തുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് നൂറുകണക്കിന് പാർട്ടിപ്രവർത്തകരാണ് റോഡിലിറങ്ങിയിരുന്നത്. പൊതുജനസമ്മതനല്ല സ്ഥാനാർഥി എന്നുതെളിയിക്കുന്ന ഒട്ടനേകം പ്രതിഷേധ സ്വരങ്ങളെ അനുനയിപ്പിച്ചും അടിച്ചമർത്തിയുമാണ് പി നന്ദകുമാർ പൊന്നാനിയിൽ സ്ഥാനാർഥിയായത്. എന്നാൽ, എഎം രോഹിത് എന്ന യുവരക്തം പൊതുജന സമ്മതനും പൊന്നാനിക്കാർക്ക് സുപരിചിതനായ ചെറുപ്പകാരനുമാണ്. പാർട്ടി വൃത്തത്തിനപ്പുറം വ്യക്തിബന്ധങ്ങൾ സൂക്ഷിക്കുന്ന വിദ്യാസമ്പന്നനായ യുവനേതാവാണ്. രോഹിത് പൊന്നാനിയിൽ റെക്കോർഡുകൾ മറികടന്നുള്ള വിജയം രേഖപ്പെടുത്തും“; ഇഴുവതിരുത്തി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എൻപി നബീൽ പറഞ്ഞു.
പൊതുജനങ്ങൾക്കും പാർട്ടിക്കുപോലും സ്വീകാര്യനല്ലാത്ത നന്ദകുമാർ പൊന്നാനിയിൽ തോൽക്കും. ഇത്തവണ ഇടതുപക്ഷ അനുകൂലികൾവരെ ഞങ്ങൾക്കൊപ്പം ഉണ്ട്. പൊന്നാനിയിലെ കടലോരമേഖലയിലെ നിരവധി ഇടത് അനുഭാവികൾ രോഹിതിന് ഇപ്പോൾ തന്നെ പിന്തുണ അറിയിച്ചിട്ടുണ്ട്; നബീൽ വ്യക്തമാക്കി.
അഡ്വ. എഎം രോഹിത് പൊന്നാനിയിലെ മാറഞ്ചേരി ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. എടപ്പാള്‍ ഹൈസ്കൂളില്‍ നിന്നും ഹൈസ്കൂള്‍ വിദ്യാഭ്യാസവും കാടഞ്ചേരി സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് ഹയര്സെക്കണ്ടറിയും പഴഞ്ഞി എംഡി കോളേജില്‍ നിന്ന് ബിബിഎ ഡിഗ്രിയും പൂര്‍ത്തിയാക്കിയ രോഹിത് പൊന്നാനി എംഇഎസ് കോളേജില്‍ എം കോമിനും ഉണ്ടായിരുന്നു.
എംകോം പൂർത്തീകരിക്കാതെ, തൃശൂര്‍ ഗവ ലോകോളേജില്‍ നിന്ന് മൂന്ന് വര്‍ഷ എല്‍എല്‍ബി പൂര്‍ത്തിയാക്കി. പൊന്നാനി നിയോജക മണ്ഡലം കെഎസ്യു സെക്രട്ടറിയും പ്രസിഡണ്ടുമായി. 2010-12 കാലയളവില്‍ കെഎസ്യു ജില്ലാ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. 2012-17 ല്‍ കെഎസ്യു സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്നു. നിലവിൽ കെപിസിസി അംഗവും, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ രോഹിത് യൂത്ത് കോണ്‍ഗ്രസ് ദേശീയ കോ-ഓര്‍ഡിനേറ്റര്‍ കൂടിയാണ്. ദീപ്തിയാണ് ഭാര്യ.
Most Read: വെള്ളം കുടിക്കാൻ ക്ഷേത്രത്തിൽ കയറിയ ആൺകുട്ടിക്ക് ക്രൂര മർദ്ദനം; ഒരാൾ അറസ്റ്റിൽ