ലഖ്‌നൗ: വെള്ളം കുടിക്കാൻ ക്ഷേത്രത്തിൽ കയറിയ ആൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചയാൾ അറസ്‌റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വെള്ളം കുടിക്കാനായി ക്ഷേത്രത്തിൽ കയറിയ മുസ്‌ലിം മത വിശ്വാസിയായ ആൺകുട്ടിയെ ആണ് ശ്രിംഗി നന്ദൻ യാദവ് എന്ന യുവാവ് ക്രൂരമായി മർദ്ദിച്ചത്. ഇയാൾ ആൺകുട്ടിയെ നിഷ്‌കരുണം മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
മർദ്ദിക്കുന്നതിനിടെ ഇയാൾ കുട്ടിയോട് അവന്റെയും പിതാവിന്റെയും പേര് ചോദിക്കുന്നത് കേൾക്കാം. പേരിൽ നിന്ന് മുസ്‌ലിം ആണെന്ന് മനസിലായതിന് ശേഷം എന്തിനാണ് ക്ഷേത്രത്തിൽ കടന്നത് എന്നായി ചോദ്യം. വെള്ളം കുടിക്കാനാണ് വന്നത് എന്ന് മറുപടി പറഞ്ഞ കുട്ടിയെ നിഷ്‌കരുണം മർദ്ദിക്കുക ആയിരുന്നു.
ആൺകുട്ടിയുടെ തലയിൽ പലതവണ അടിക്കുകയും വലതു കൈ വളച്ചൊടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ ഉണ്ട്. മർദ്ദനമേറ്റ് നിലത്തു വീണതിന് ശേഷവും ഇയാൾ കുട്ടിയെ ആവർത്തിച്ച് അടിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വീഡിയോ എന്നാണ് എടുത്തത് എന്ന് വ്യക്‌തമല്ല.
സംഭവത്തിൽ പ്രതിയായ ശ്രിംഗി നന്ദൻ യാദവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ബിഹാർ ഭാഗൽപൂരിലെ എഞ്ചിനീയറിംഗ് ബിരുദധാരിയാണ് ഇയാൾ എന്നും തൊഴിൽരഹിതനായ ശ്രിംഗി നന്ദൻ കഴിഞ്ഞ മൂന്ന് മാസമായി ക്ഷേത്രത്തിൽ ആണ് കഴിയുന്നത് എന്നും പോലീസ് പറഞ്ഞു.
Also Read: സിപിഐ സ്‌ഥാനാർഥി മരിച്ചതായി ജൻമഭൂമി വാർത്ത; പ്രതിഷേധം