തിരുവനന്തപുരം: സംസ്‌ഥാന സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ പാവപ്പെട്ട കുട്ടികളെ സംരക്ഷിക്കാനായി പ്രവർത്തിക്കുന്ന തലസ്‌ഥാനത്തെ ശ്രീചിത്രാ ഹോമിൽ 14കാരന് മർദ്ദനമേറ്റതായി പരാതി. അഞ്ച് സഹപാഠികള്‍ ചേര്‍ന്ന് തല്ലിച്ചതച്ചു എന്നാണ് പരാതി.
ഈ മാസം ആറിന് ശ്രീചിത്ര പുവര്‍ ഹോമിലെ ഓണ പരിപാടികള്‍ക്ക് ശേഷമാണ് സംഭവമെന്ന് അധികൃതർ പറയുന്നു. ആര്യനാട് സ്വദേശിയാണ് കുട്ടി. പരിക്കേറ്റ കുട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലാണ്. വിഷയത്തിൽ ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിൽ കേരള സ്‌റ്റേറ്റ് കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്‌സ് (സിഡബ്‌ള്യുസി) കേസെടുത്തു.
മര്‍ദ്ദനമേറ്റ വിവരം കുട്ടി അധികൃതരോട് പറഞ്ഞിരുന്നില്ല. എട്ടാം തീയതി വീട്ടിലെത്തിയ കുട്ടിയുടെ ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ കുടുംബം കാണുകയും പരാതി നൽകുകയുമായിരുന്നു. പാടുകൾ ശ്രദ്ധയിൽ പെട്ട കുടുംബാംഗങ്ങൾ ഇക്കാര്യം തിരക്കാനായി പുവര്‍ ഹോമിലെ സൂപ്രണ്ടുമായി ബന്ധപ്പെട്ടപ്പോൾ കേസടക്കമുള്ള മറ്റു നടപടികളുമായി പോകേണ്ടതില്ലെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചതെന്ന് ഇവര്‍ ആരോപിക്കുന്നു.
ഇതോടെയാണ് സിഡബ്‌ള്യുസിക്ക് കുട്ടിയുടെ അമ്മ പരാതി നല്‍കിയത്. കുട്ടിയെ ആദ്യം നെടുമങ്ങാട്ടെ സര്‍ക്കാര്‍ ആശുപത്രിയിലാണ് എത്തിച്ചത്. എന്നാല്‍ കുട്ടി അവശനിലയില്‍ ആയതിനാല്‍ വിദഗ്‌ധ ചികിൽസ നല്‍കണമെന്ന് ഡോക്‌ടർമാർ ആവശ്യപ്പെടുകയും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കുട്ടിയെ എത്തിക്കുകയും ചെയ്‌തു. ചികിൽസയിലുള്ള കുട്ടിയുടെ നില ഗുരുതരമല്ല.
Most Read: സാമ്പത്തിക വളര്‍ച്ച 13.5% മാത്രം; റിസർവ് ബാങ്ക് പ്രതീക്ഷിച്ചത് 16.2