ആലപ്പുഴ: പള്ളിപ്പാട് മർദ്ദനമേറ്റ് ചികില്‍സയിൽ ആയിരുന്ന യുവാവ് മരിച്ചു. എട്ടംഗ സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന ചേപ്പാട് കരിക്കാട്ട് ശബരി (26) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകിട്ടോടെയാണ് മരണം.
സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവർത്തകരായ സുല്‍ഫിത്ത്, രാജന്‍, കണ്ണന്‍ ഉൾപ്പടെ കണ്ടാലറിയാവുന്ന എട്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇതിൽ മൂന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തു. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായ ഒന്നാം പ്രതി സുല്‍ഫിത്ത് അടക്കം മൂന്നു പേരാണ് ഇതുവരെ അറസ്‌റ്റിൽ ആയതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്‌ചയായിരുന്നു ശബരിക്കെതിരെ ആക്രമണം ഉണ്ടായത്. ബൈക്കില്‍ വരികയായിരുന്ന ശബരിയെ സുല്‍ഫിത്തും സുഹൃത്തുക്കളും ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. പള്ളിപ്പാട് മുട്ടത്ത് വെച്ചായിരുന്നു എട്ടംഗ സംഘത്തിന്റെ ക്രൂരത. മർദ്ദനമേറ്റ് റോഡില്‍ കിടന്നിരുന്ന ശബരിയെ സമീപവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്.
തലച്ചോറിന് ക്ഷതമേറ്റതായിരിക്കാം മരണ കാരണമെന്ന് ഡോക്‌ടർ പറഞ്ഞു. വ്യക്‌തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
Most Read: മുസ്‌ലിം വ്യാപാരികൾക്ക് വിലക്ക്; ഇടപെടാനാവില്ലെന്ന് കർണാടക നിയമ മന്ത്രി