കണ്ണൂര്‍ : ജില്ലയിലെ ആരോഗ്യരംഗത്ത് കൂടുതല്‍ മികവ് പുലര്‍ത്താന്‍ ഒരുങ്ങുകയാണ് പരിയാരം മെഡിക്കല്‍ കോളേജ്. പരിയാരം മെഡിക്കല്‍ കോളേജില്‍ പുതുതായി അനുവദിച്ച 768 പുതിയ തസ്‌തികകള്‍ വലിയ മുന്നേറ്റത്തിനാണ് വഴി തുറക്കുന്നത്. 100 ഡോക്‌ടർമാര്‍ അടക്കമാണ് 768 തസ്‌തികകള്‍ ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ഇവയില്‍ ഉടന്‍ തന്നെ നിയമനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആവശ്യമായ ഡോക്‌ടർമാരുടെ കുറവ് പരിയാരം മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനത്തെ വലിയ രീതിയില്‍ തന്നെ ബാധിച്ചിരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉള്ള ഒട്ടുമിക്ക ആളുകളും ഇവിടെയാണ് ചികിൽസക്കായി എത്തുന്നത്. നിരവധി സൗകര്യങ്ങള്‍ അവകാശപ്പെടുമ്പോഴും ഡോക്‌ടർമാരുടെ കുറവ് വലിയ പ്രശ്‌നമായി അവിടെ നിലനില്‍ക്കുകയായിരുന്നു. 1200 രോഗികള്‍ക്കുള്ള കിടത്തി ചികില്‍സയും 11 സൂപ്പര്‍ സ്പെഷ്യാലിറ്റി, 11 സ്പെഷ്യാലിറ്റി, മെഡിക്കല്‍ പിജി മെഡിക്കല്‍ കോഴ്സും സൗകര്യമായുള്ള പരിയാരത്ത് ജീവനക്കാരുടെ അഭാവമാണ് രൂക്ഷമായി നിലനിന്നത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ അധ്യാപകരും കുറവായിരുന്നു. ഇപ്പോള്‍ പുതിയ തസ്‌തികകള്‍ അനുവദിച്ചതോടെ ഈ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് അധികൃതര്‍.
പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജീവനക്കാരെ പുനര്‍ നിയമിക്കാന്‍ സാധിച്ചിരുന്നില്ല. ഇത് വലിയ വിമർശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പുതിയ തസ്‌തികകളില്‍ ഉടന്‍ തന്നെ നിയമനം യാഥാര്‍ഥ്യമാക്കിയാൽ നിരവധി പ്രശ്‌നങ്ങള്‍ക്ക് ഇതോടെ പരിഹാരമാകും. കൂടുതല്‍ രോഗികള്‍ക്ക് ചികില്‍സ നല്‍കാന്‍ അതിലൂടെ ആശുപത്രി അധികൃതര്‍ക്ക് സാധിക്കും. 521 പുതിയ നഴ്സിങ് തസ്‌തികകളാണ് പുതുതായി അനുവദിച്ചിരിക്കുന്നത്. ഇതിൽ ഉടന്‍ തന്നെ നിയമനം നടത്തിയാല്‍ കൂടുതല്‍ ആളുകള്‍ക്ക് പരിചരണം നൽകാന്‍ ആശുപത്രിക്ക് കഴിയും. ഒപ്പം തന്നെ ഇപ്പോള്‍ ഉള്ള ജീവനക്കാരുടെ അധിക ജോലിഭാരം എന്ന പ്രശ്‌നത്തിനും ഇതോടെ പരിഹാരം കാണാന്‍ സാധിക്കും.
Read also : എം രാജേശ്വര റാവു റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി നിയമിതനായി