ഭോപ്പാല്‍: മധ്യപ്രദേശില്‍ നിന്ന് കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ 99 ശതമാനം ആളുകളും കോവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്. രാജ്യത്ത് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിന് ഇടയിലാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട് പുറത്തുവരുന്നത്.
ഹരിദ്വാറില്‍ നിന്ന് തിരികെയെത്തിയ 99 ശതമാനം പേരിലും രോഗം കണ്ടെത്തിയെന്നാണ് ടൈംസ് നൗ ന്യൂസ് റിപ്പോര്‍ട്. ഹരിദ്വാറിലെ കുംഭമേള കോവിഡ് സൂപ്പര്‍ സ്‌പ്രെഡർ ആവുമെന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആശങ്ക ശരിവെക്കുന്നതാണ് റിപ്പോര്‍ട്.
മധ്യപ്രദേശില്‍ തിരികെയെത്തിയ 61 വിശ്വാസികളില്‍ 60 പേരും കോവിഡ് പോസിറ്റീവായി. കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ പലരേയും കണ്ടെത്താൻ ആയിട്ടില്ലെന്നും ടൈംസ് നൗ ന്യൂസ് റിപ്പോര്‍ട് ചെയ്യുന്നു. ഇവരെ കണ്ടെത്താന്‍ ആയാല്‍ മാത്രമേ ആകെ എണ്ണം വ്യക്‌തമാകൂവെന്നും റിപ്പോര്‍ട് വിശദമാക്കുന്നു.
മറ്റ് സംസ്‌ഥാനങ്ങളിലും കുംഭമേളയില്‍ പങ്കെടുത്ത വിശ്വാസികള്‍ കോവിഡ് പോസിറ്റീവാകുന്ന സാഹചര്യമാണുള്ളത്. വിവിധ സംസ്‌ഥാനങ്ങള്‍ ഇവര്‍ക്ക് കോവിഡ് ടെസ്‌റ്റും ക്വാറന്റെയ്നും കര്‍ശനമാക്കുകയാണ്. കുംഭമേളയില്‍ പങ്കെടുത്തവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റെയ്നാണ് ഡെൽഹി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഗുജറാത്തില്‍ ആര്‍ടിപിസിആര്‍ പരിശോധന കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയവര്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 12379 പുതിയ കോവിഡ് കേസുകളാണ് മധ്യപ്രദേശില്‍ റിപ്പോര്‍ട് ചെയ്‌തിരിക്കുന്നത്. 102 മരണമാണ് കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറില്‍ ഇവിടെയുണ്ടായത്.
Read Also: രാഷ്‌ട്രീയത്തിൽ പരാജയവും തിരിച്ചടികളും സ്വാഭാവികം; കുമ്മനം രാജശേഖരൻ