തൃശൂർ: കൊടകരയില്‍ പിടിച്ചെടുത്ത കുഴല്‍പ്പണവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപി സ്‌ഥാനാര്‍ഥികള്‍ക്ക് പ്രചാരണ ചിലവിന് പണം നല്‍കിയതെല്ലാം ഡിജിറ്റല്‍ മാര്‍ഗം വഴിയാണ്. അല്ലാതുള്ള ഒരുപണമിടപാടും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബിജെപി ജില്ലാ പ്രസിഡണ്ടും സമാനമായ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു.
കൊടകരയിൽ ഒരു ദേശീയ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന കുഴൽപ്പണം മോഷ്‌ടിച്ചു എന്ന വാർത്തക്ക് പിന്നാലെ ഇത് ബിജെപിയുടെ പണമാണെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇതിനെ തള്ളിക്കൊണ്ട് ആദ്യം രംഗത്ത് വന്നത് ബിജെപി തൃശൂർ ജില്ലാ പ്രസിഡണ്ട് കെകെ അനീഷ് കുമാറാണ്. പാർട്ടിക്ക് ഇതിൽ പങ്കില്ലെന്നും സിപിഎം വ്യാജപ്രചാരണം നടത്തുകയാണെന്നും അനീഷ് കുമാർ പറഞ്ഞിരുന്നു.
അതേസമയം, കൊടകരയിൽ കവർന്നുവെന്ന് ആരോപിക്കപ്പെടുന്ന കുഴൽപ്പണം ഏത് പാർട്ടിക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന് വ്യക്‌തമായിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും, ചോദ്യം ചെയ്യൽ നടക്കുന്നതായും ഡിജിപി പറഞ്ഞു.
വ്യാപാര ആവശ്യത്തിനായുള്ള 25 ലക്ഷം രൂപയും കാറും കവർന്നുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി ധർമരാജനാണ് പരാതി നൽകിയത്. എന്നാൽ കാറിൽ മൂന്നരക്കോടി രൂപയുണ്ടായിരുന്നെന്നും ഇത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി കൊണ്ടുവന്ന പണമാണെന്നുമാണ് ആരോപണം.
Read Also: എറണാകുളത്ത് പോലീസുകാർക്ക് ഇടയിൽ കോവിഡ് വ്യാപനം കൂടുന്നു