തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിലെ പ്രതികളെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാനുള്ള നീക്കവുമായി പോലീസ്. ഒരു പ്രതിയുടെ വീട്ടില്‍ നിന്ന് തന്നെ പരാതിയില്‍ പറയുന്നതിനേക്കാള്‍ കൂടുതൽ തുക കണ്ടെത്തിയ സാഹചര്യത്തിലാണ് റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം നീക്കം നടത്തുന്നത്.
റിമാന്‍ഡില്‍ കഴിയുന്ന എട്ട് പ്രതികളെയും തിങ്കളാഴ്‌ച കസ്‌റ്റഡിയിൽ വാങ്ങിയ ശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. കേസിലെ ഒന്‍പതാം പ്രതിയായ ബാബുവിന്റെ വീട്ടില്‍ നിന്ന് മാത്രം 23 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ആറ് ലക്ഷം രൂപയുടെ വായ്‌പാ തിരിച്ചടവ് രസീതും കണ്ടെത്തിയിരുന്നു.
പരാതിക്കാരനായ ഷംജീറിന്റെ മൊഴിയനുസരിച്ച് 25 ലക്ഷം രൂപയാണ് നഷ്‌ടപ്പെട്ടത്. എന്നാല്‍ പരാതിയിൽ പറയുന്നതിൽ കൂടുതൽ തുക ഒരു പ്രതിയുടെ വീട്ടില്‍ നിന്ന് മാത്രം കണ്ടെടുത്തതോടെ കാറില്‍ കൂടുതല്‍ പണമുണ്ടായിരുന്നുവെന്ന് വ്യക്‌തമായി. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങുന്നത്.
ഡ്രൈവറായ ഷംജീറിന് പണം കൊടുത്തുവിട്ടത് കോഴിക്കോട്ടെ വ്യവസായിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ധര്‍മ്മരാജനാണെന്ന് വ്യക്‌തമായിട്ടുണ്ട്. യുവമോര്‍ച്ച മുന്‍ സംസ്‌ഥാന ട്രഷര്‍ സുനില്‍ നായിക്കാണ് ധര്‍മ്മരാജന് പണം കൈമാറിയതെന്ന് അന്വേഷണസംഘത്തിന് മൊഴി ലഭിച്ചു. ഈ സാഹചര്യത്തില്‍ ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.
ഭൂമി ഇടപാടിനായാണ് പണം നല്‍കിയതെന്ന ഇരുവരുടെയും മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ഉന്നത ബിജെപി നേതൃത്വവുമായി ഇരുവര്‍ക്കും ബന്ധമുണ്ടെന്ന് തെളിഞ്ഞതോടെ വരും ദിവസങ്ങളില്‍ അന്വേഷണം കൂടുതല്‍ നേതാക്കളിലേക്ക് എത്തുമെന്നാണ് സൂചന.
അതേസമയം, കേസിലെ പ്രധാന പ്രതികളായ മുഹമ്മദാലി, സുജീഷ്, രഞ്‌ജിത്ത്, അബ്‌ദുൾ റഷീദ് എന്നിവര്‍ക്കായി പോലീസ് തിരച്ചിൽ ഊര്‍ജിതമാക്കിയിട്ടുണ്ട്.
Also Read: അമേരിക്കയുടെ ആദ്യഘട്ട സഹായം ഡെൽഹിയിൽ പറന്നിറങ്ങി; ആശ്വാസം